പച്ചയണിയട്ടെ പാർപ്പിടങ്ങൾ
Mail This Article
ബെംഗളൂരു∙ ബെംഗളൂരുവിലെ അപ്പാർട്മെന്റ് കോംപ്ലക്സുകളിലെ പരിസ്ഥിതി സൗഹാർദം–സുരക്ഷാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തുന്ന സർവേ പുരോഗമിക്കുന്നു. 500 ഫ്ലാറ്റുകളിൽ കൂടുതലുള്ള 3000 അപ്പാർട്മെന്റുകളിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് പുറത്തുവിട്ടു. അടുത്ത ഘട്ടത്തിൽ 250 ഫ്ലാറ്റുകളുള്ള അപ്പാർട്മെന്റുകൾ പരിശോധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി ശ്രീനിവാസുലു പറഞ്ഞു. എൻവയൺമെന്റൽ മാനേജ്മെന്റ് ആൻഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെയും സഹകരണത്തോടെ ഒരു മാസം സമയമെടുത്താണ് ആദ്യഘട്ട സർവേ സംഘടിപ്പിച്ചത്.
വരുംകാലത്തിന് വഴികാട്ടിയാകാൻ
നഗരത്തിൽ നിർമിക്കാനിരിക്കുന്ന കെട്ടിടങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുകയാണു സർവേയുടെ ലക്ഷ്യം. കേന്ദ്ര, സംസ്ഥാന കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരം എത്രമാത്രം പരിസ്ഥിതി സൗഹൃദമാണ് ഇവയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സർവേയുടെ ഭാഗമായി 27 ചോദ്യങ്ങൾ അപ്പാർട്മെന്റ് അസോസിയേഷനുകൾക്ക് കൈമാറിയിരുന്നു.
ഓരോ ഫ്ലാറ്റിലും ഉപയോഗിക്കുന്ന ശരാശരി വൈദ്യുതി, വെള്ളം, ഇവിടങ്ങളിലെ മാലിന്യം വേർതിരിക്കൽ, കംപോസ്റ്റിങ്, മലിന ജല സംസ്കരണ സംവിധാനങ്ങൾ, സോളർ പാനലുകൾ, മഴവെള്ള കൊയ്ത്ത് സംവിധാനം, കെട്ടിടം ഒഴിച്ച് പച്ചപ്പിനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നഗരത്തിലെ ഒട്ടു മിക്ക നിർമാണങ്ങളും ഇവയിൽ പല സംവിധാനങ്ങളും ഉറപ്പാക്കാതെയാണ് നിർമിക്കുന്നത്. ഇവ കണ്ടെത്താൻ സർവേ ഉപകാരപ്പെട്ടതായി ശ്രീനിവാസുലു വിശദീകരിച്ചു.