കുഴിയടപ്പ് വൈകിയാൽ കുഴിയിലാകും
Mail This Article
ബെംഗളൂരു∙ നഗരത്തിലെ അപകടക്കുഴികൾ നികത്താൻ കരാർ നൽകുന്നതിൽ കാലതാമസം വരുത്തിയതിന് ബിബിഎംപിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴിയടപ്പു യന്ത്രമായ ‘പൈതൺ’ ലഭ്യമാക്കുന്ന അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊല്യൂഷൻസ് കമ്പനിക്കു കരാർ നൽകാൻ 6ന് കോടതി നൽകിയ നിർദേശം ബിബിഎംപി ഇനിയും നടപ്പാക്കിയിട്ടില്ല.
ഇങ്ങനെ പോയാൽ കോടതി വിധി ബിബിഎംപിക്ക് സുഖകരമായിരിക്കില്ലെന്നു ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് താക്കീതു നൽകി. കുഴിയടയ്ക്കാൻ ചതുരശ്രമീറ്ററിന് 551 രൂപ നിരക്കിൽ കരാർ നൽകാനായിരുന്നു കോടതി നിർദേശം. ബിബിഎംപി ചീഫ് കമ്മിഷണറെ സസ്പെൻഡ് ചെയ്ത്, കുഴിയടപ്പിന്റെ ചുമതല ഏതെങ്കിലും സൈനിക ഏജൻസിയെ ഏൽപ്പിക്കേണ്ടി വരുമോ എന്നും ബെഞ്ച് ചോദിച്ചു. നഗരത്തിൽ ഇനിയും 1500 അപകടക്കുഴികൾ നികത്താനുണ്ടെന്നു പരാതിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ബിബിഎംപിയും കരാർ കമ്പനിയും തമ്മിൽ കരാർതുകയുടെ പേരിൽ വിലപേശുമ്പോൾ, ജനമാണ് വലയുന്നതെന്നും അവർ ബോധിപ്പിച്ചു.