ADVERTISEMENT

ബെംഗളൂരു∙ വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിൻ സർവീസുകളെക്കുറിച്ച് റെയിൽവേ സ്റ്റേഷനുകളിൽ വേണ്ടത്ര അറിയിപ്പ് ലഭിക്കുന്നില്ലെന്ന് പരാതി. ട്രെയിൻ സർവീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ല. ട്രെയിനിന്റെ നമ്പറും സ്ഥലവും ഡിസ്പ്ലേ ബോർഡുകളിൽ കാണിക്കുന്നുണ്ടെങ്കിലും ഇത് വിമാനത്താവളം വഴിയുള്ള ട്രെയിൻ സർവീസാണെന്ന് സ്ഥിരം യാത്രക്കാർക്ക് മാത്രമേ അറിയൂ. 

കെഐഎ ഹാൾട്ട് സ്റ്റേഷനിൽ നിന്ന് വിമാനത്താവള ടെർമിനൽ വരെ സൗജന്യ ഷട്ടിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ജൂലൈ 29നാണ് കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക സ്റ്റേഷനുകളിൽ നിന്ന് 5 ജോഡി മെമു സർവീസുകൾ കെഐഎ ഹാൾട്ട് സ്റ്റേഷൻ വഴി ദേവനഹള്ളിയിലേക്ക് ആരംഭിച്ചത്. 

യെലഹങ്ക–ദേവനഹള്ളി റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയായതോടെയാണ് മെമു സർവീസുകൾ ആരംഭിച്ചത്. 2021 ജനുവരിയിൽ ഹാൾട്ട് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതോടെ 9 ഡെമു സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ 4 മാസത്തിനുള്ളിൽ നിർത്തലാക്കുകയായിരുന്നു. ബെംഗളൂരു വിമാനത്താവള അതോറിറ്റിയുമായി (ബിഐഎഎൽ) ചർച്ച ചെയ്താണ് മെമു ട്രെയിനുകളുടെ സമയപ്പട്ടിക തയാറാക്കിയത്. വിമാനത്താവളത്തിൽ ഷട്ടിൽ ബസ് നിർത്തിയിടാൻ പ്രത്യേക ബേ സ്ഥാപിച്ചിട്ടുണ്ട്. 

ടിക്കറ്റ് നിരക്ക് അറിയാൻ യുടിഎസ് ആപ് മാത്രം 

വിമാനത്താവളം വഴിയുള്ള മെമു സർവീസുകളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ ആകെ ലഭിക്കുന്നത് യുടിഎസ് ആപ് മുഖേന മാത്രം. കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക സ്റ്റേഷനുകളിൽ നിന്ന് മെമുവിൽ 10 രൂപയാണ് വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇത്രയും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താമെന്നതാണ് മെമു സർവീസുകളുടെ മെച്ചം. 

ബിഎംടിയുടെ വായുവജ്ര ബസിൽ 250–320 രൂപയും വെബ്ടാക്സികളിൽ 1300– 2000 രൂപയുമാണ് ഇത്രയും ദൂരം പിന്നിടാൻ വേണ്ടിവരുന്നത്. സ്റ്റേഷനുകളിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്നവർക്കു സഹായകരമായി നിരക്ക് വിവരങ്ങൾ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. യെലഹങ്ക വഴി കടന്നുപോകുന്ന ചില എക്സ്പ്രസ് ട്രെയിനുകൾക്കും കെഐഎ ഹാൾട്ട് സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com