കൊച്ചുവേളി–ബയ്യപ്പനഹള്ളി ഓണം സ്പെഷൽ ട്രെയിൻ; നിരക്ക് 30 ശതമാനം വരെ കൂടും
Mail This Article
ബെംഗളൂരു∙ ഓണാഘോഷത്തിന് ശേഷം നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കായുള്ള കൊച്ചുവേളി–ബയ്യപ്പനഹള്ളി വിശ്വേശ്വരായ്യ ടെർമിനൽ (എസ്എംവിടി) സ്പെഷൽ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു. സ്പെഷൽ ഫെയർ ടിക്കറ്റ് നിരക്കായതിനാൽ എക്സ്പ്രസ് ട്രെയിനുകളിലേതിനേക്കാൾ 10–30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കുന്നത്.
കൊച്ചുവേളിയിൽ നിന്ന് ബയ്യപ്പനഹള്ളിയിലേക്ക് സെക്കൻഡ് സ്‌ലീപ്പറിൽ റിസർവേഷൻ ചാർജ് ഉൾപ്പെടെ 555 രൂപയാണ് അടിസ്ഥാന നിരക്ക്. എസി ത്രീടയറിൽ 1505 രൂപയും എസി ടുടയറിൽ 2095 രൂപയുമാണ് നിരക്ക്. ഇന്നലെ രാത്രി 8 വരെ സെക്കൻഡ് സ്‌ലീപ്പറിൽ 390 ഉം എസി ത്രിടയറിൽ 100 ഉം എസി ടുടയറിൽ 27ഉം സീറ്റുകൾ ബാക്കിയുണ്ട്. കോട്ടയം വഴിയുള്ള ട്രെയിനിന് നഗരപരിധിയിൽ കെആർ പുരം, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ (06307) 11നു വൈകിട്ട് 5നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 12നു രാവിലെ 10.10നു ബയ്യപ്പനഹള്ളിയിലെത്തും. ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ (06308) 12നു വൈകിട്ട് 3നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 13നു രാവിലെ 6.35നു കൊച്ചുവേളിയിലെത്തും.
കേരള ആർടിസിക്ക് ഇന്ന് 8 സ്പെഷൽ, കർണാടകയ്ക്ക് 19
സ്വാതന്ത്ര്യദിന അവധിക്കായി കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്ന് 8 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി. കോഴിക്കോടേയ്ക്ക് അഞ്ചും എറണാകുളം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഓരോ അധിക സർവീസുകളുമാണ് നടത്തുന്നത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകൾ തീർന്നു. ഡീസൽ പ്രതിസന്ധിയെ തുടർന്ന് വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ വിട്ടുകിട്ടാനുള്ള കാലതാമസമാണ് സ്പെഷൽ ബസ് പ്രഖ്യാപനം വൈകിപ്പിച്ചത്.
പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തന്നെ തീർന്നിരുന്നു. കർണാടക ആർടിസിക്ക് ഇന്ന് കേരളത്തിലേക്ക് 19 സ്പെഷൽ സർവീസുകളുണ്ട്. എറണാകുളം–5, തൃശൂർ– 4, കോഴിക്കോട്–3, പാലക്കാട്–3, കണ്ണൂർ–2, കോട്ടയം–1, മൂന്നാർ–1 എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.