ADVERTISEMENT

ബെംഗളൂരു ∙ ജീവിതത്തിനു കൂടുതൽ വർണങ്ങൾ നൽകാൻ സംഗീതത്തിനു കഴിയും. വേദനകളിൽ ആശ്വാസം പകരാനും സന്തോഷം വർധിപ്പിക്കാനും മാന്ത്രികമായ ശക്തി പാട്ടുകൾക്കുണ്ട്.  അതിജീവനത്തിനായി കേരളം വിട്ടു മറുനാടുകളിൽ കഴിയുന്നവരുടെ സംഗീത അഭിരുചി പരിപോഷിപ്പിക്കുകയാണു ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്സാപ് കൂട്ടായ്മയായ സരിഗമ. ഗായകരും ആസ്വാദകരും ഉൾപ്പെടെ 500ൽ അധികം പേർ അംഗങ്ങളായിട്ടുള്ള കൂട്ടായ്മ 7–ാം വർഷം പിന്നിടുകയാണ്.  ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയവരാണ് കൂടുതൽ അംഗങ്ങൾ. ഒപ്പം ഇന്ത്യയുടെ മറ്റു നഗരങ്ങളിലെ മലയാളികളും ഓസ്ട്രിയ, ഓസ്ട്രേലിയ, ബ്രിട്ടൻ രാജ്യങ്ങളിൽ ജീവിക്കുന്നവരും കൂട്ടായ്മയുടെ ഭാഗമാണ്. 

ദൂരവാണി നഗറിൽ താമസിക്കുന്ന ഏറ്റുമാനൂർ സ്വദേശി പി.ബി. സജിയും രാമമൂർത്തിനഗറിൽ താമസിക്കുന്ന വൈക്കത്തു നിന്നുള്ള സുനിൽ ശിവനുമാണ് കൂട്ടായ്മയുടെ സ്ഥാപകർ. 2016ലായിരുന്നു തുടക്കം.  അറിയപ്പെടാത്ത ഗായകർക്ക് തങ്ങളുടെ കഴിവു പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കി നൽകുകയായിരുന്നു ലക്ഷ്യം. ഓരോ അംഗവും പരിചയപ്പെടുത്തുന്നവരുടെ കഴിവുകൾ പരിശോധിച്ചതിനു ശേഷം കൂട്ടായ്മയുടെ ഭാഗമാക്കുകയാണു ചെയ്യുന്നത്. തങ്ങൾ പാടിയ പാട്ടുകൾ പങ്കുവയ്ക്കുന്നതും നിത്യഹരിത ഗാനങ്ങളെക്കുറിച്ചുള്ള ചർച്ചകളുമാണു ഗ്രൂപ്പിൽ നടക്കുന്നത്. ഏതു ഭാഷയിലെ പാട്ടുകളും പാടാം. 6 വയസ്സു മുതൽ 60 വരെ പ്രായമുള്ളവർ ഗ്രൂപ്പിലെ പരിപാടികളിൽ സജീവമാണ്.

പാട്ടു മത്സരങ്ങളായി അന്താക്ഷരിയും ഗാനകേളിയും

കൂട്ടായ്മയിലെ അംഗങ്ങൾക്കായി ഒട്ടേറെ സംഗീതമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അന്താക്ഷരിയാണ് ഇതിൽ പ്രധാനം. ഒപ്പം കൂട്ടായ്മയിലെ മികച്ച ഗായകരെ കണ്ടെത്താൻ ഗാനകേളി എന്ന പേരിൽ പ്രതിമാസം പാട്ടു മത്സരം നടത്തുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ 3 പാട്ടുകൾ റെക്കോർഡ് ചെയ്ത് അയയ്ക്കണം. ഇതിൽ നിന്നും മികച്ച ഗായികയെയും ഗായകനെയും തിരഞ്ഞെടുക്കും. ഓരോ മാസവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക സംഗമത്തിൽ സമ്മാനങ്ങൾ നൽകും. ഭാവിയിൽ വാർഷിക സംഗമങ്ങൾ വിപുലമായ അവാർഡ് നൈറ്റുകളായി സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നതായി പി.ബി. സജി പറഞ്ഞു.

വാർഷിക സംഗമം ഇന്ന്

2017 മുതൽ കൂട്ടായ്മയുടെ വാർഷിക സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നുണ്ട്. 7–ാമത് വാർഷികം ഇന്ന് ദൂരവാണി നഗറിൽ ഐ ടി ഐ ടൗൺഷിപ്പിലുള്ള വിദ്യാമന്ദിരിൽ  നടക്കും. പൊതുസമ്മേളനത്തിൽ കർണാടക മന്ത്രി ബി.എ. ബസവരാജ്, പിന്നണി ഗായകൻ  അജയ് വാരിയർ എന്നിവർ പങ്കെടുക്കും. വൈകിട്ട് ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com