വിലയിടിഞ്ഞ് സവാളയും തക്കാളിയും; കർഷകനും ഉപഭോക്താവിനും നേട്ടമില്ല
Mail This Article
ബെംഗളൂരു ∙ സമൃദ്ധമായ വിളവെടുപ്പിനെ തുടർന്നു മൊത്തവിപണിയിൽ തക്കാളിയുടെയും സവാളയുടെയും വിലയിടിഞ്ഞെങ്കിലും ഉപയോക്താവിന് ഇതിന്റെ ഗുണം വേണ്ടത്ര ലഭിക്കുന്നില്ല. കർഷകരും ദുരിതത്തിൽ. ഈ ഉൽപന്നങ്ങൾക്ക് സർക്കാർ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോലാർ ഉൾപ്പെടെയുള്ള ജില്ലകളിലെ കർഷകർ രംഗത്ത്.
യശ്വന്തപുര എപിഎംസി യാർഡിൽ സവാളയെത്തിക്കുന്ന കർഷകനു പരമാവധി ലഭിക്കുന്നതു കിലോഗ്രാമിന് 12–18 രൂപ വരെയാണ്. കഴിഞ്ഞയാഴ്ച ഇത് 2–10 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ മൊത്തവ്യാപാരികൾ ഇതു ചില്ലറവിൽപനക്കാർക്കു നൽകുന്നത് 28–30 രൂപയ്ക്കാണ്. ചില്ലറ വിപണിയിൽ നിലവിലെ സവാള വില 31– 38 രൂപ വരെയും. പാടങ്ങളിൽ നിന്ന് ഇത് മാർക്കറ്റിങ് യാർഡുകളിലേക്ക് എത്തിക്കുന്നതിന്റെ കൂലി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നു കർഷകർ പരാതിപ്പെടുന്നു. 2 ക്വിന്റൽ തക്കാളി വിപണിയിലെത്തിച്ചാൽ ലഭിക്കുന്നതു വെറും 300 രൂപ. കിലോഗ്രാമിനു വെറും ഒന്നര രൂപ. ചില്ലറ വിപണിയിൽ തക്കാളിക്കു നിലവിൽ 10–12 രൂപ വരെ വിലയുണ്ട്.
കണ്ണീരിൽ കുതിർന്ന് സവാള
നവംബർ 22ന് 205 കിലോഗ്രാം സവാളയുമായി യശ്വന്തപുര എപിഎംസിയിൽ എത്തിയ ഗദഗിലെ പാവദപ്പ ഹള്ളിക്കേരി കർഷകന് ലോഡിങ് കൂലി കിഴിച്ച് ലഭിച്ചതു വെറും 8 രൂപ 36 പൈസയാണ്. സമൂഹമാധ്യമങ്ങളിൽ ഈ ബിൽ പങ്കുവച്ചത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. കിലോയ്ക്ക് 2 രൂപ വച്ച് 410 രൂപ ലഭിച്ചെങ്കിലും കയറ്റിയിറക്ക് കൂലിയായി പാവദപ്പ 401 രൂപ 64 പൈസ നൽകേണ്ടി വന്നു.