കെണിയിൽ വീഴുന്നില്ല; പുലിയെ പിടിക്കാൻ നാടാകെ പടയോട്ടം
Mail This Article
ബെംഗളൂരു ∙ ജനവാസ മേഖലകളിൽ പുള്ളിപ്പുലികളുടെ വിഹാരം തുടരുന്നതിനിടെ ബെംഗളൂരുവിലും മൈസൂരുവിലും വനം വകുപ്പ് അധികൃതർ നടത്തുന്ന തിരച്ചിൽ ഫലം കാണുന്നില്ല. മൈസൂരു ടി നരസീപുരയിൽ കോളജ് വിദ്യാർഥിനി മേഘ്നയെ (21) പുള്ളിപ്പുലി കടിച്ചു കൊന്നതിന്റെയും ബെംഗളൂരുവിൽ നാലിടത്ത് ഇവയെ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ ബനശങ്കരിക്കു സമീപം സോമപുര, കെങ്കേരിക്കു സമീപം കോടിപാളയ,
ഉത്തരഹള്ളി മെയിൻ റോഡ്, യെലഹങ്കയ്ക്കു സമീപം ചിക്കജാല ഐടിസി ഫാക്ടറി എന്നിവിടങ്ങളിലായാണ് ജനം പുള്ളിപ്പുലികളെ കണ്ടത്. 5 ദിവസമായി നടക്കുന്ന തിരച്ചിൽ ഇന്നലെയും തുടർന്നെങ്കിലും ഇവ കെണിയിൽ കുടുങ്ങാത്തത് നഗരത്തെ ഭീതിയിലാക്കുന്നു. ഈ പ്രദേശങ്ങളിൽ ഇരുട്ടത്ത് കുട്ടികളെയും മറ്റും പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. പ്രഭാത സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി.മൈസൂരു ടി നരസീപുരയിൽ 16 കെണികളും 20 സിസിടിവി ക്യാമറകളും ഡ്രോൺ ക്യാമറുകളുമായി വനം വകുപ്പിന്റെ 13 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. പുള്ളിപ്പുലിയെ കണ്ടാൽ വെടിവച്ചു കൊല്ലാനും സർക്കാർ ഉത്തരവിറക്കി.