ADVERTISEMENT

ബെംഗളൂരു∙ കേരളത്തിലേക്ക് അടുത്ത മാസത്തോടെ കർണാടക ആർടിസി കൂടുതൽ എസി, നോൺ എസി സ്‌ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കും. ഇതോടെ മലബാർ മേഖലയിലേക്കുള്ള കർണാടകയുടെ സ്‌ലീപ്പർ ബസുകളുടെ എണ്ണം 6 ആകും. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു നോൺ എസി സ്‌ലീപ്പറും മൈസൂരുവിൽ നിന്നു കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്‌ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്. 

കൂടാതെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ (അംബാരി ഡ്രീം ക്ലാസ്) സർവീസുകളും തുടങ്ങും. നിലവിൽ കർണാടക ആർടിസി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ എസി സ്‌ലീപ്പർ ബസുകളും കാസർകോട്ടേക്ക് ഒരു എസി, ഒരു നോൺ എസി സ്‌ലീപ്പർ സർവീസും നടത്തുന്നുണ്ട്. 

വോൾവോയുടെ 14.5 മീറ്റർ നീളം വരുന്ന ബിഎസ്–6 സിരീസിലെ 20 എസി മൾട്ടി ആക്സിൽ ബസുകളും ലേയ്‌ലൻഡിന്റെ 40 നോൺ എസി ‌സ്‌ലീപ്പർ ബസുകളും ഫെബ്രുവരി ആദ്യവാരം ബെംഗളൂരുവിലെത്തും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിലിറങ്ങും.

അനങ്ങാതെ കേരള ആർടിസി

കർണാടക ആർടിസി കൂടുതൽ സ്‌ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്‌ലീപ്പർ സർവീസില്ല. കെ സ്വിഫ്റ്റിന്റെ 8 എസി മൾട്ടി ആക്സിൽ ഗജരാജ സ്‌ലീപ്പർ സർവീസുകൾ കഴിഞ്ഞ വർഷം ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും എല്ലാം തെക്കൻ കേരളത്തിലേക്കാണ്. 4 എണ്ണം തിരുവനന്തപുരത്തേക്കും 4 എണ്ണം എറണാകുളത്തേക്കും.

 സിംഗിൾ ആക്സിൽ എസി, നോൺ എസി സ്‌ലീപ്പർ ബസുകൾ കേരള ആർടിസിക്ക് ഇല്ലാത്തതും തിരിച്ചടിയാണ്. കോഴിക്കോട്ടേക്കു താമരശ്ശേരി ചുരത്തിലൂടെയും കണ്ണൂരിലേക്ക് മാക്കൂട്ടം ചുരം വഴിയും നീളം കൂടിയ എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ സർവീസുകൾ ഓടിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളും പ്രതിസന്ധിയായി. സ്വകാര്യ ബസുകൾ ഇടക്കാലത്ത് മൾട്ടി ആക്സിൽ ബസുകൾ ഓടിച്ചിരുന്നെങ്കിലും പിന്നീട് നിർത്തി.

മാർച്ചിലെത്തും കെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റുകൾ 

സംസ്ഥാനാന്തര സർവീസുകൾക്കായി കേരള ആർടിസി സ്വിഫ്റ്റിന്റെ പുതിയ നോൺ എസി സൂപ്പർഫാസ്റ്റ് ബസുകൾ മാർച്ചിലെത്തും. ഇതോടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള പഴയ സൂപ്പർഫാസ്റ്റുകൾ മാറും. പുതിയ ബസുകൾ കൂടി എത്തുന്നതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സർവീസുകൾ പൂർണമായി കെ സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറും. നിലവിൽ 32 പ്രതിദിന സർവീസുകൾ സ്വിഫ്റ്റിലേക്കു മാറി.

വടകര സൂപ്പർ ഫാസ്റ്റ് ഫെബ്രുവരി 13 മുതൽ

2 വർഷമായി നിർത്തിവച്ച കേരള ആർടിസിയുടെ വടകര സൂപ്പർഫാസ്റ്റ് സർവീസ് ഫെബ്രുവരി 13ന് പുനരാരംഭിക്കും. രാത്രി 9.02ന് വടകരയിൽ നിന്നു  പുറപ്പെട്ട് നാദാപുരം, തൊട്ടിൽപാലം, മാനന്തവാടി, കുട്ട, മൈസൂരു വഴി രാവിലെ 5.45നു ബെംഗളൂരുവിലെത്തും. ബത്തേരി വരെ മാത്രമാണ് തിരിച്ചുള്ള സർവീസ്. രാവിലെ 11ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.30നു ബത്തേരിയിലെത്തും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ശ്രീരംഗപട്ടണ ബൈപാസ് തുറന്നു

മൈസൂരു–ബെംഗളൂരു ദേശീയ പാതയിലെ 7 കിലോമീറ്റർ ദൂരം വരുന്ന ശ്രീരംഗപട്ടണ ബൈപാസും തുറന്നു. ഇതോടെ 10 വരിയായി വികസിപ്പിച്ച ദേശീയപാതയിലെ 5 ബൈപാസ് റോഡുകളിലൂടെയും ഗതാഗതം സുഗമമായി. ബിഡദി (7 കിലോമീറ്റർ), രാമനഗര–ചന്നപട്ടണ (22 കിലോമീറ്റർ), മദ്ദൂർ (7 കിലോമീറ്റർ), മണ്ഡ്യ (10 കിലോമീറ്റർ) ബൈപാസുകൾ നേരത്തെ തുറന്നിരുന്നു. തിരക്കേറിയ ടൗണുകൾ ഒഴിവാക്കി നിർമിച്ച ബൈപാസിലൂടെ വാഹനങ്ങൾക്ക് കുരുക്കില്ലാതെ സഞ്ചരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com