ADVERTISEMENT

ബെംഗളൂരു∙ ഊർജ മേഖലയിൽ നിക്ഷേപിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഇന്ത്യയാണെന്ന ആഹ്വാനവുമായി ‘ഇന്ത്യ എനർജി വീക്ക്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഊർജ ലഭ്യതയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വളർച്ച, സുസ്ഥിര നേതൃത്വം, എണ്ണ–വാതക പര്യവേക്ഷണം, ദേശീയ ഹരിത ഹൈഡ്രജൻ പദ്ധതി, റോഡ് ശൃംഖലകൾ തുടങ്ങിയവ അദ്ദേഹം എടുത്തുപറഞ്ഞു. 

എഥനോൾ കലർത്തിയ പ്രകൃതി സൗഹൃദ പെട്രോൾ (ഇ20 ഇന്ധനം) പുറത്തിറക്കിയ മോദി ഗ്രീൻ മൊബിലിറ്റി വാഹന റാലിയും ഫ്ലാഗ് ഓഫ് ചെയ്തു.പെട്രോൾ പമ്പ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ റീ–സൈക്കിൾ പോളിയസ്റ്റർ യൂണിഫോമുകളും ഇന്ത്യൻ ഓയിലിന്റെ സോളർ പാചക സ്റ്റൗവും പ്രധാനമന്ത്രി പുറത്തിറക്കി. 28 പ്ലാസ്റ്റിക് കുപ്പികൾ പുനഃസംസ്കരിച്ച് കോട്ടണുമായി സംയോജിപ്പിച്ചാണ് ഒരു യൂണിഫോം നിർമിക്കുന്നത്. 

ഗവർണർ താവർ ചന്ദ് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.തുമക്കൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയും രാജ്യത്തിനു സമർപ്പിച്ചു. 3 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ലൈറ്റ് യൂട്ടിലിറ്റി ഹോലികോപ്റ്ററുകൾ നിർമിക്കാവുന്ന ഫാക്ടറിയിൽ പ്രതിരോധ ആവശ്യങ്ങൾക്കുള്ളവയും നിർമിക്കും.8484 ഏക്കർ വിസ്തൃതിയുള്ള തുമക്കൂരു വ്യാവസായ ടൗൺഷിപ് നിർമാണത്തിനും തുടക്കമിട്ടു.

ലോകത്തിനു മുന്നിൽ ഇന്ത്യ തിളങ്ങുന്നു

ആഗോള പ്രതിസന്ധിക്കിടയിലും സുസ്ഥിര സർക്കാർ, താഴേത്തട്ടിലെ സാമൂഹിക– സാമ്പത്തിക ശാക്തീകരണം, വേറിട്ട പരിഷ്കാരങ്ങൾ തുടങ്ങിയവ കൊണ്ട്  ഇന്ത്യ ലോകത്തിനു മുന്നിൽ തിളങ്ങുകയാണ്. രാജ്യത്ത് ഇന്റർനെറ്റ് കണക്‌ഷനുകളുടെ എണ്ണം മൂന്നിരട്ടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ നിലവിലുള്ള 22000 കിലോമീറ്റർ പാചകവാതക പൈപ്പ് ലൈൻ ശൃംഖല 35000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കും. 2014ൽ ഇതു 14000 കിലോമീറ്റർ മാത്രമായിരുന്നെന്നും മോദി പറഞ്ഞു. 

മോദിയുടെ സന്ദർശനം ഈ മാസം 2 തവണ കൂടി

3 മാസത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയിൽ ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മോദിയുടെ സന്ദർശനം.  13ന് ബെംഗളൂരു വ്യോമസേനാ താവളത്തിൽ ആരംഭിക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ വീണ്ടുമെത്തുന്ന അദ്ദേഹം 27ന് ശിവമൊഗ്ഗയിലെ എയർപോർട്ടും രാജ്യത്തിനു സമർപ്പിക്കും.

ബജറ്റിലെ ‘ശ്രീ അന്നം’ കർണാടകയുടെ ‘സിരിധാന്യ’;കയ്യടിച്ച് ജനം

ബെംഗളൂരു∙ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ചെറു ധാന്യങ്ങളെ (മില്ലറ്റ്) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ‘ശ്രീ അന്ന’മെന്നു വിളിച്ചത് കർണാടകയിൽ നിന്നുള്ള പേരു കടംമെടുത്താണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. 3 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, തുമക്കൂരുവിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ശ്രീ ധാന്യ’യെന്ന അർഥം വരുന്ന ‘സിരി ധാന്യ’യെന്നാണ് കർണാടകയിൽ ചെറുധാന്യങ്ങളെ വിളിക്കുന്നത്. ഈ പേര് ഇനി രാജ്യവ്യാപകമായി ഏറ്റെടുക്കും. ശ്രീ അന്നയുടെ ഒൗഷധഗുണത്തെ കുറിച്ചും റാഗി മുദ്ദെയുടെ രുചിയെക്കുറിച്ചും മോദി വാചാലനായപ്പോൾ ജനം കയ്യടിയോടെയാണ് ഇതു വരവേറ്റത്. ശ്രീ അന്നയുടെ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ വരൾച്ചാ മേഖലയിലെ കർഷകരുടെ ദുരിതത്തിനു ഏറെ ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ കോപ്റ്റർ ഫാക്ടറി; എച്ച്എഎല്ലിനെ പുകഴ്ത്തി മോദി 

ബെംഗളൂരു∙ രാജ്യത്ത് ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി യാഥാർഥ്യമാക്കിയതോടെ, പ്രതിരോധ രംഗത്തെ ആത്മനിർഭർ പദ്ധതിക്കു കീഴിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) കൈവരിച്ച നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എച്ച്എഎൽ നിർമിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററും (എൽയുഎച്ച്) പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. 

തുമക്കുരു എച്ച്എഎൽ ഫാക്ടറിയിൽ ഹെലികോപ്റ്ററുകൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നതിലൂടെ 4 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ സാധ്യമാക്കാനാകുമെന്നും ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. 2016ൽ മോദി തന്നെയാണ് ഈ ഫാക്ടറിക്ക് തറക്കല്ലിട്ടത്. ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് ഈ ഫാക്ടറി വലിയ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞു. വർഷം 30 ഹെലികോപ്റ്ററുകൾ നിർമിക്കുകയാണ് നിലവിലെ ലക്ഷ്യം.  നിർമാണ ശേഷി ഘട്ടംഘട്ടമായി  90 വരെയായി ഉയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com