വേനൽമഴയിൽ വിളനാശം; പച്ചക്കറിക്ക് തീവില
Mail This Article
ബെംഗളൂരു∙ മഴയ്ക്ക് പിന്നാലെ നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ബീൻസ്, വഴുതനങ്ങ, കാരറ്റ്, പയർവർഗങ്ങൾ, പച്ചമുളക് എന്നിവയുടെ വില കിലോയ്ക്ക് 5 –25 രൂപവരെയാണ് ഉയർന്നത്. ബീൻസിന് 60–70 രൂപയും കാരറ്റിന് 65–75 രൂപയും വഴുതനങ്ങയ്ക്ക് 40–50 രൂപവരെയുമാണ് വില കൂടിയത്.
സർക്കാർ നിയന്ത്രണത്തിലുള്ള ഹോപ്കോംസ് വിൽപനശാലകളിലും പച്ചക്കറികളുടെ വില ഉയർന്നിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പച്ചക്കറി എത്തുന്ന കോലാർ, രാമനഗര, ബെംഗളൂരു ഗ്രാമജില്ലകളിൽ വേനൽമഴയെ തുടർന്ന് വിളകൾ നശിച്ചിരുന്നു. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.
∙ മധുരിക്കാതെ മാമ്പഴക്കച്ചവടം
വേനൽമഴ സംസ്ഥാനത്തെ മാമ്പഴ വിളവെടുപ്പിനേയും ബാധിച്ചു. മഴ കൊണ്ട മാമ്പഴങ്ങൾക്ക് ഫംഗസ് ബാധ വരുന്നതോടെ വിലയും കുത്തനെ ഇടിഞ്ഞു. മാർച്ച് മുതൽ ജൂലൈ വരെയാണ് മാമ്പഴ വിളവെടുപ്പ് കാലം. സംസ്ഥാനത്തെ 16 ജില്ലകളിലായി ഒന്നരലക്ഷത്തിലധികം ഹെക്ടറിലാണ് മാമ്പഴ കൃഷിയുള്ളത്.
കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന കോലാറിലെ ശ്രീനിവാസപുര, മാലൂർ താലൂക്കുകളിൽ നിന്നാണ് സംസ്കരിച്ച മാമ്പഴം വിദേശരാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റി അയയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഇത്തവണ നഗരത്തിലെ മാമ്പഴ മേളകൾ വൈകിയതും കർഷകർക്ക് തിരിച്ചടിയായി.