ട്രെയിൻ റദ്ദാക്കൽ: കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Mail This Article
ബെംഗളൂരു∙ ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയതോടെ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി ബിബിഎംപി. ഉത്തരേന്ത്യയിലേക്കുള്ള അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് കഴിഞ്ഞ ദിവസം സ്റ്റേഷനിൽ കുടുങ്ങിയത്.
ഇവർക്ക് അടിയന്തരമായി ഭക്ഷണം ലഭ്യമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയതോടെ ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി. കുടക്, ഹാസൻ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഭൂരിഭാഗവും ഹൗറ, അഗർത്തല എക്സ്പ്രസുകളിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇവരെ മറ്റു ട്രെയിനുകളിൽ കയറ്റിവിട്ടു.
വോളി താരങ്ങൾ തിരിച്ചെത്തി
കൊൽക്കത്തയിൽ കുടുങ്ങിയ കർണാടക സബ് ജൂനിയർ വോളിബോൾ ടീമിലെ 38 താരങ്ങളെ വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചു. ഹൗറയിൽ നടന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ മേയ് 25നാണ് ഇവർ കൊൽക്കത്തയിലെത്തിയത്. രണ്ടിന് മടങ്ങാൻ ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ബാലസോർ അപകടത്തെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയതോടെ താരങ്ങൾ വലഞ്ഞു. തൊഴിൽ മന്ത്രി സന്തോഷ് ലാഡിനെ വിവരം അറിയച്ചതോടെ താരങ്ങളെ വിമാനമാർഗം ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെത്തിച്ചു.
രണ്ടു ട്രെയിനുകൾ റദ്ദാക്കി
ബെംഗളൂരു എസ്എംവിടി–ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12246) ഇന്നും നാളെയും ബെംഗളൂരു എസ്എംവിടി–ഹൗറ എക്സ്പ്രസ് (12864) ഇന്നും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.