ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാതയിൽ അടുത്തമാസം പൊതുജനങ്ങൾക്കായുള്ള  സർവീസ് ആരംഭിക്കുമെന്ന്  ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 2.5 കിലോമീറ്റർ പാതയിൽ ഈ മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തും. മെട്രോ നിർമാണത്തിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ശിവകുമാർ. കെങ്കേരി–ചല്ലഘട്ട  പാത ഓഗസ്റ്റിലും നാഗസന്ദ്ര–മാധവാര പാത ഒക്ടോബറിലും തുറന്നുകൊടുക്കും.

ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ബൊമ്മസന്ദ്ര–ആർവി റോഡ് പാതയുടെ നിർമാണം നവംബറിൽ പൂർത്തിയാകും. കല്ലേന അഗ്രഹാര–നാഗവാര പാത  2025 ഡിസംബറിലും കെആർപുരം–കെംപെഗൗഡ വിമാനത്താവളം, ഔട്ടർ റിങ് റോഡിലൂടെയുള്ള  സിൽക്ക്ബോർഡ്– കെആർപുരം പാതകളുടെ നിർമാണം 2026 ജൂണിലും പൂർത്തിയാകും.  മെട്രോ മൂന്നാംഘട്ടത്തിലുൾപ്പെടുന്ന ജെപി നഗർ ഫോർത്ത് ഫെയ്സ്– കെംപാപുര, ഹൊസഹള്ളി–കദംബഗരെ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. സർജാപുര– ഹെബ്ബാൾ പാതയുടെ നിർമാണത്തിനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്. 

മെട്രോ  സമയം നീട്ടിയേക്കും 

നമ്മ മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിലെന്ന് ഡി.കെ ശിവകുമാർ. നിലവിൽ രാത്രി 11 വരെയുള്ള മെട്രോ സർവീസ് 1 വരെ നീട്ടണമെന്നാണ് ആവശ്യം. കൂടുതൽ പാതകൾ തുറക്കുന്നതോടെ  പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻബിഎംആർസി എംഡി അൻജും പർവേശിന് നിർദേശം നൽകി.

സബേർബൻ റെയിൽ സമീപ ജില്ലകളിലേക്ക്

ബെംഗളൂരു സബേർബൻ റെയിൽ പാത മണ്ഡ്യ, കോലാർ ഉൾപ്പെടെയുള്ള സമീപ ജില്ലകളിലേക്കു നീട്ടുമെന്നു വ്യവസായമന്ത്രി എം.ബി. പാട്ടീൽ. പദ്ധതിയുടെ നിർമാണ ചുമതലയുള്ള കെ–റൈഡിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ഗതാഗത കുരുക്ക് പരിഹരിച്ചതിനു ശേഷമാകും പദ്ധതി മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കുക. രാമനഗരയിൽ നിന്ന് മൈസൂരു, ദൊഡ്ഡബല്ലാപുര–ഗൗരിബിദനൂർ, ചിക്കബല്ലാപുര–കോലാർ എന്നിങ്ങനെയാകും പാത വ്യാപിപ്പിക്കുക. സബേർബന്റെ ആദ്യഘട്ടത്തിലെ 148.17 കിലോമീറ്റർ പാതയുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. 15,767 കോടി രൂപയാണ് ഇതിനു ചെലവ്  പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com