ADVERTISEMENT

ബെംഗളൂരു∙ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് യാത്രക്കാരെ സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ പിക്കപ്പ് പോയിന്റ് സർവീസുകൾ ആരംഭിക്കാൻ കേരള ആർടിസി. കർണാടക ആർടിസിയും സ്വകാര്യ ബസ് സർവീസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പിക്കപ്പ് സർവീസ് തുടങ്ങുന്നത്. 

മിനി ബസ്, വാൻ ഉൾപ്പെടെയാണ് പിക്കപ്പ് സർവീസിന് ഉപയോഗിക്കുക. സ്വകാര്യ ട്രാവൽ ഏജൻസികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർടിസി അധികൃതർ പറഞ്ഞു. കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹെന്നൂർ ക്രോസ്, കൊത്തന്നൂർ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും  ആദ്യഘട്ടത്തിൽ പിക്കപ്പ് സർവീസ്. കേരള ആർടിസി മൈസൂരു റോഡിലെ സാറ്റലൈറ്റ്  ടെർമിനൽ, ശാന്തിനഗർ ബിഎംടിസി ടെർമിനൽ, പീനിയ ബസവേശ്വര ടെർമിനൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബസ് സർവീസുകൾ നടത്തുന്നത്. 

പിക്കപ്പ് സർവീസ്  വിജയിപ്പിച്ച് സ്വകാര്യ ബസുകൾ  

കേരള ആർടിസിയെ അപേക്ഷിച്ച ടിക്കറ്റ് നിരക്ക് കൂടുതലായിട്ടും സ്വകാര്യ ബസുകൾക്ക് യാത്രക്കാരെ ലഭിക്കുന്നതിന് പിന്നിൽ വർഷങ്ങളായി കൃത്യമായ  ആസൂത്രണത്തോടെ നടത്തുന്ന പിക്കപ്പ് സർവീസുകളാണ്.  നഗരത്തിൽ  മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകൾ പിക്കപ്പ് സർവീസുകൾ നടത്തുന്നത്. വൈറ്റ്ഫീൽഡ്, കമ്മനഹള്ളി, കെആർ പുരം, മാറത്തഹള്ളി മേഖലകൾ കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകൾ പിക്കപ്പ് സർവീസ് നടത്തുന്നത്. 

കെ.പി ശശിധരൻ സംസ്ഥാന സെക്രട്ടറി, സുവർണ കർണാടക  കേരളസമാജം- നഗരത്തിന്റെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കേരള ആർടിസി ബസുകളിൽ യാത്ര  ഉറപ്പ് വരുത്താൻ പിക്കപ്പ് സർവീസുകൾ വരുന്നതോടെ സാധിക്കും.  മലയാളി സംഘടനകളും കൂട്ടായ്മകളും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. കൂടുതൽ റിസർവേഷൻ ഫ്രാഞ്ചൈസി കൗണ്ടറുകളും ആരംഭിക്കണം. 

കർണാടക ആർടിസി ടിക്കറ്റെടുത്താൽ  ബിഎംടിസിയിൽ സൗജന്യ യാത്ര 

കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് പുറപ്പെടുന്നതിന്റെ 2 മണിക്കൂർ മുൻപ് വരെ ബിഎംടിസിയുടെ നോൺ എസി ബസിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരമുണ്ട്. സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കർണാടക ആർടിസി സർവീസുകൾ നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com