ഷിരോൾ ഗ്രാമത്തിന്റെ കഥ: നേരേ ചൊവ്വേ വൈദ്യുതിയില്ല; ബിൽ അടയ്ക്കുന്നുമില്ല
Mail This Article
ബെംഗളൂരു∙ വൈദ്യുതി മുടക്കം പതിവായതോടെ 20 വർഷത്തിലേറെയായി വൈദ്യുത ബിൽ അടയ്ക്കാതെ ബാഗൽകോട്ട് മുധോളിലെ ഷിരോൾ ഗ്രാമം. ഗ്രാമീണരിൽ ഭൂരിഭാഗവും കരിമ്പ്, ചോളം, പരുത്തി കൃഷിക്കാരാണ്. കുറഞ്ഞ വോൾട്ടേജും ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും കൃഷിനാശത്തിനു കാരണമാകുന്നതായി കാട്ടി ഹൂബ്ലിയിലെ വൈദ്യുത വിതരണ കമ്പനിയായ ഹെസ്കോമിനു പണം നൽകില്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. 2001നു ശേഷം ബിൽ അടച്ചിട്ടില്ല. പണം ആവശ്യപ്പെട്ട് ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥർക്കു ജനരോഷത്തിനു മുന്നിൽ മടങ്ങേണ്ടിവന്നു.
2005ൽ ഗ്രാമത്തിലെത്തിയ ഹെസ്കോം എംഡിയെ ഗ്രാമീണർ തടഞ്ഞുവച്ചിരുന്നു. എന്നാൽ ഒന്നരക്കോടിയോളം രൂപയുടെ കുടിശിക ലഭിക്കാനുള്ളതിനാൽ വൈദ്യുതി വിഛേദിക്കാൻ ഹെസ്കോം ഒരുക്കമല്ല. അറ്റകുറ്റപണികൾ നടത്താൻ മാത്രമാണ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തുന്നത്. 3000 കുടുംബങ്ങളുള്ള ഗ്രാമത്തിൽ ആയിരത്തിലേറെ വൈദ്യുത കണക്‌ഷനുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിലുമേറെ അനധികൃത കണക്‌ഷനുകളുണ്ടെന്ന് അധികൃതർ ആരോപിക്കുന്നു.