ADVERTISEMENT

മൈസൂരു∙ ചരിത്ര വീഥികളിൽ താളമേളങ്ങളുടെ വർണപ്പകിട്ടേകി 10 ദിവസം നീണ്ടുനിന്ന മൈസൂരു ദസറയ്ക്ക് (നാടെ ഹബ്ബ) പരിസമാപ്തി. അംബാവിലാസ് കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച ജംബോ സവാരിയെ വരവേൽക്കാൻ ഉച്ചവെയിലിലും വാടാതെ ആയിരങ്ങൾ റോഡിനിരുവശവും കെട്ടിടങ്ങൾക്ക് മുകളിലും നിരനിരയായി നിന്നു. രാത്രിയിൽ ദീപപ്രഭയിൽ മുങ്ങി നിറഞ്ഞ ബന്നിമണ്ഡപം ഗ്രൗണ്ടിൽ ജംബോ സവാരി സമാപിച്ചതിന് പിന്നാലെ തീവെട്ടി പ്രകടനവും (ടോർച്ച് ലൈറ്റ് പരേഡ്) കരിമരുന്നും മാനത്ത് വർണ വിസ്മയം തീർത്തു. അംബാവിലാസ് കൊട്ടാരത്തിൽ ഉച്ചയ്ക്ക് 2.16നു നന്ദിദ്വജ പൂജയ്ക്ക് ശേഷം ചാമുണ്ഡിദേവിയുടെ അനുഗ്രഹം വാങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ പുഷ്പവൃഷ്ടി നടത്തിയതോടെ ജംബോ സവാരിക്ക് തുടക്കമായി. ചാമുണ്ഡിദേവിയുടെ വിഗ്രഹം വഹിച്ചുള്ള 750 കിലോ വരുന്ന സ്വർണഹൗഡ (സിംഹാസനം) അബാരി ആനയായ അഭിമന്യു പല്ലക്കിലേറ്റിയതോടെ 21 ആചാര പീരങ്കിവെടികളും മുഴങ്ങി.

മൈസൂരു ദസറയുടെ സമാപനത്തോടനുബന്ധിച്ചുള്ള ജംബോ സവാരി കാണാൻ അംബാവിലാസ് കൊട്ടാരത്തിന് മുന്നിലെത്തിയ ജനക്കൂട്ടം
മൈസൂരു ദസറയുടെ സമാപനത്തോടനുബന്ധിച്ചുള്ള ജംബോ സവാരി കാണാൻ അംബാവിലാസ് കൊട്ടാരത്തിന് മുന്നിലെത്തിയ ജനക്കൂട്ടം

അംബാവിലാസ് കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള 5 കിലോമീറ്റർ ദൂരത്തിൽ ഹൗഡയും വഹിച്ച് തലയെടുപ്പോടെ അഭിമന്യു നീങ്ങിയപ്പോൾ അകമ്പടിയായി 13 ആനകളും അനുഗമിച്ചു. ജംബോ സവാരിയിൽ കർണാടകയുടെ തനത് പാരമ്പര്യം നിറഞ്ഞ് നിൽക്കുന്ന 42 നിശ്ചലദൃശ്യങ്ങളും ‍കർണാടക പൊലീസ് സേനയുടെയും അശ്വാരൂഡ സേനയുടെയും മാർച്ച് പാസ്റ്റും കാണികൾക്ക് ആവേശമായി. ബന്നിമണ്ഡലം ഗ്രൗണ്ടിൽ ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ താവർ ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ പങ്കെടുത്തു.  മാനത്ത് വർണകാഴ്ചകളൊരുക്കിയുള്ള  കരിമരുന്ന് പ്രകടനത്തോടെ ഈ വർഷത്തെ ദസറആഘോഷങ്ങൾ സമാപിച്ചു. ദസറ സമാപനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com