ADVERTISEMENT

ബെംഗളൂരു∙ വൈറ്റ്ഫീൽഡിൽ അമ്മയും പിഞ്ചു കുഞ്ഞും ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് ബെംഗളൂരുവിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോം പൊതുനിരത്തിൽ നടത്തിയ സർവേയിൽ 16,791 ഇടങ്ങളിൽ അപകടസാധ്യതകൾ കണ്ടെത്തി. ഇതിൽ 6400 ഇടങ്ങളിലെ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് ബെസ്കോം മുന്നറിയിപ്പ് നൽകുന്നു. 

കാലഹരണപ്പെട്ട ട്രാൻസ്ഫോമറുകളും ഇലക്ട്രിക് പോസ്റ്റുകളും നടപ്പാതകളിൽ വൻ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. പലയിടത്തും കുട്ടികൾക്കു പോലും കയ്യെത്തുംവിധം താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളും തുറന്നു കിടക്കുന്ന ജംക്‌ഷൻ ബോക്സുകളുമുണ്ടെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. 

19നാണ് വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് തമിഴ്നാട് സ്വദേശിനി സൗന്ദര്യയും(23) 9 മാസം പ്രായമുള്ള മകൾ സുവിക്ഷയും മരിച്ചത്. ഇതിനു പിന്നാലെ ഊർജമന്ത്രി കെ.ജെ.ജോർജ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബെസ്കോം സർവേ നടത്തിയത്.

ഹൈടെൻഷൻ ലൈനുകളും ഭീഷണി 
നഗരത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ലൈനുകളിലേറെയും കാലപ്പഴക്കം ചെന്നവയാണെന്ന് സർവേ കണ്ടെത്തുന്നു. ഇവയുടെ സമീപത്തു കൂടി നിർമാണ ചട്ടങ്ങൾ ലംഘിച്ച് 7722 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. 

നേരത്തേ അനധികൃതമായി നിർമിച്ച ഇവ പൊളിച്ചുനീക്കുമെന്ന് ബിബിഎംപി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കാനായില്ല. പട്ടം പറപ്പിക്കുമ്പോഴും മറ്റും ഹൈടെൻഷൻ ലൈനുകളിൽ തട്ടിയുണ്ടാകുന്ന അപകടങ്ങളിൽ കുട്ടികൾ മരിക്കുന്നത് പതിവാണ്.

ഇക്കൊല്ലം പൊലിഞ്ഞത് 8 ജീവൻ
നഗരത്തിൽ ഈ വർഷം ഇതുവരെ ഷോക്കേറ്റ് മരിച്ചത് 8 പേർ. കഴിഞ്ഞ 5 വർഷത്തിനിടെ 81 പേരാണ് ഇത്തരം അപകടത്തിൽപെട്ടത്. ഇതിൽ 70 പേർ മരിച്ചു. പ്രതിവർഷം ശരാശരി പത്തോളം പേർ ഷോക്കേറ്റ് മരിക്കുന്നതായാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com