ADVERTISEMENT

ബെംഗളൂരു∙ നഗര നിരത്തുകളിൽ സൈക്കിൾ യാത്രയ്ക്കു പ്രിയമേറുന്നതായി സർവേ റിപ്പോർട്ട്. ഐടി മേഖലകളിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് വർധിച്ചതാണ് ഇതിനു കാരണമെന്നു സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മ പറയുന്നു.  2 മാസത്തോളം നീണ്ട സർവേയിൽ സൈക്കിൾ ട്രാക്കുകളുടെ അവസ്ഥ ഉൾപ്പെടെ പരിശോധിച്ചു. 2000 സൈക്കിൾ യാത്രക്കാരിൽ നിന്ന് അഭിപ്രായവും തേടി. വൈറ്റ്ഫീൽഡിൽ ഉൾപ്പെടെ ഐടി കമ്പനികൾ ജീവനക്കാരെ സൈക്കിൾ യാത്രയ്ക്കു പ്രേരിപ്പിക്കുന്നുണ്ട്. നഗര വ്യാപകമായി സുരക്ഷിത സൈക്കിൾ ട്രാക്ക് നിർമിച്ചാൽ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാകുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

സൈക്കിൾ ട്രാക്കുകളുടെ സ്ഥിതി ശോചനീയം
എന്നാൽ സ്മാർട് സിറ്റി പദ്ധതി പ്രകാരം നിർമിച്ചവ ഉൾപ്പെടെ നഗരത്തിലെ സൈക്കിൾ ട്രാക്കുകളുടെ സ്ഥിതി ശോചനീയമാണ്. പരിപാലനത്തിൽ അധികൃതർ വീഴ്ച വരുത്തിയതോടെ പലയിടത്തും വൻ കുഴികൾ രൂപപ്പെട്ടു. ഒപ്പം സൈക്കിൾ ട്രാക്കുകൾ കയ്യേറി സ്വകാര്യ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതിന് എതിരെയും നടപടിയില്ല.

ട്രാക്കുകളിലൂടെ മോട്ടർ വാഹനങ്ങൾ ഓടിക്കുന്നതും പതിവാണ്. മാലിന്യവും കെട്ടിട നിർമാണ അവശിഷ്ടങ്ങളും കൂട്ടി ഇട്ടിരിക്കുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. നഗരത്തിലെ സൈക്കിൾ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സർവേ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നു ബെംഗളൂരു ബൈസിക്കിൾ മേയർ ശങ്കരൻ പറഞ്ഞു. 

കൂടുതൽ പ്രിയം സിവി രാമൻ നഗർ
സിവി രാമൻ നഗർ ആണ് നഗരത്തിലെ സൈക്കിൾ യാത്രക്കാരുടെ ഇഷ്ട ഇടം. ബ്രൂക്ക്ഫീൽഡ്, അശോക്നഗർ, ബലന്ദൂർ, കാടുബീസനഹള്ളി, ആടുഗോഡി, കോറമംഗല, കയ്കൊണ്ടരഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലും സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിച്ചു. ഈ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് കൂടുതൽ പേരെ സൈക്കിൾ യാത്രയ്ക്കു പ്രേരിപ്പിക്കും. 

വരുന്നു സൈക്കിൾ ഡോക്കിങ് പോയിന്റുകൾ
10 മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ ഡോക്കിങ് പോയിന്റുകൾ സ്ഥാപിക്കാൻ നഗര വികസന വകുപ്പ് നടപടികൾ ആരംഭിച്ചു. മെട്രോ യാത്രക്കാർക്കു സൈക്കിളുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാവുന്ന സംവിധാനമാണിത്. മഹാകവി കൂവെംപു റോഡ്, രാജാജിനഗർ, മഹാലക്ഷ്മി, പീനിയ, നാഗസന്ദ്ര, ജയനഗർ, യെലച്ചനഹള്ളി, കൊനാനകുണ്ഡെ ക്രോസ്,

സ്വാമി വിവേകാനന്ദ റോഡ് എന്നിവിടങ്ങളിലാണു ഡോക്കിങ് പോയിന്റുകൾ നിർമിക്കുക. ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ ഡോക്കിങ് പോയിന്റ് നവീകരിക്കും. നേരത്തേ സന്നദ്ധസംഘടനയായ ആൾട്മോ നടത്തിയ സർവേയിൽ ഭൂരിഭാഗം മെട്രോ സ്റ്റേഷനുകളിലും സൈക്കിൾ പാർക്കിങ് സംവിധാനമില്ലെന്നു കണ്ടെത്തിയിരുന്നു. 

ഡ്രൈവർമാർക്ക് ആരോഗ്യ പരിശോധനയുമായി ബിഎംടിസി
ബസ് ഇടിച്ചുള്ള വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഡ്രൈവർമാർക്കു സ്ഥിരമായി ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതി ആരംഭിച്ചതായി ബിഎംടിസി അറിയിച്ചു. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു ഹൃദയ പരിശോധന നടത്തുക. 

ഇതിനായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ചുമായി 5 വർഷത്തെ കരാറിലൊപ്പിട്ടതായി ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ഇതുവരെ 8319 ഡ്രൈവർമാർ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.  ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർമാർക്കു ഹൃദയാഘാതം ഉണ്ടാകുന്നത് അപകടത്തിന് ഇടയാക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com