ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിൽ നടക്കുന്ന 4 കുറ്റകൃത്യങ്ങളിലൊന്ന് സൈബർ തട്ടിപ്പാണെന്നിരിക്കെ ആധാർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന പൊലീസ് മുന്നറിയിപ്പ് നൽകി. അപരിചിതർക്കു വിരലടയാളവും മറ്റു വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെ കൈമാറരുത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പറുകൾ ഉൾപ്പെടെ പങ്കുവയ്ക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളുള്ള ഫോണുകളിൽ പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഉൾപ്പെടെ ശ്രദ്ധ പുലർത്തണം. മുതിർന്ന പൗരന്മാർക്ക് സാങ്കേതികവശങ്ങളിലുള്ള ധാരണയില്ലായ്മ മുതലെടുത്ത് പണം തട്ടുന്ന സംഘങ്ങൾ നഗരത്തിൽ വ്യാപകമാണ്.

 4 രീതിയിലുള്ള സൈബർ തട്ടിപ്പുകളാണ് നഗരത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ആധാർ ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നത്, വ്യാജ പാഴ്സൽ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്, ഹണിട്രാപ്, ഓൺലൈൻ ജോലി തട്ടിപ്പ് എന്നിവയാണിവ. പ്രതിദിനം ഒരു കോടിയിലേറെ രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഗരവാസികൾക്കു നഷ്ടമാകുന്നത്. പ്രതികളെ കണ്ടുപിടിക്കുന്നതിനൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള മാർഗങ്ങളും പൊലീസ് തേടുന്നുണ്ട്.  

അന്വേഷണത്തിന് പ്രത്യേക സംഘം
സൈബർ കേസുകളിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ അറിയിച്ചു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബാങ്ക് അധികൃതരുമായി ചേർന്നു പ്രവർത്തിക്കും. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർക്കു വിദഗ്ധ പരിശീലനം നൽകും. പ്രതികളെ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

കേസുകളിൽ 77%  വർധന
കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത 17,623 സൈബർ തട്ടിപ്പുകളിൽ പ്രതികളെ കണ്ടെത്താനായത് 1271 എണ്ണത്തിൽ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 77% വർധന. ഒരു പൊലീസ് സ്റ്റേഷനിൽ ശരാശരി ആയിരം കേസുകൾ എന്ന നിലയാണിപ്പോൾ. മതിയായ ഉദ്യോഗസ്ഥരില്ലാത്തതാണ് കേസുകൾ തീർപ്പാക്കാൻ കാലതാമസം വരാൻ കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു. ഭൂരിഭാഗം കേസുകളിലെയും അന്വേഷണം ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് പലപ്പോഴും എത്തിനിൽക്കാറുള്ളത്. ഇവിടങ്ങളിൽ നിന്നു പ്രതികളെ പിടികൂടാൻ പ്രാദേശിക പൊലീസിന്റെ സഹകരണം ലഭിക്കാത്തതും തിരിച്ചടിയാകാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com