ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ഐടി ജീവനക്കാർക്ക് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കണമെന്നു നഗരവികസന വകുപ്പ് നിർദേശിച്ചു. ഐടി കമ്പനികളുള്ള മേഖലകളിലെ ഗതാഗതക്കകുരുക്ക് അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. 

 ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കിയത് ഇതിനു കാരണമായി. ഇവ പുനഃസ്ഥാപിക്കുന്നതു നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും അതുവഴി കാർബൺ ബഹിർഗമന നിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചത് വായു മലിനീകരണം വർധിക്കാനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുന്നതിനും ഇടയായി.കുരുക്കഴിക്കാൻ ഐടി മേഖലകളിലേക്കുള്ള മെട്രോ പാതകളുടെ നിർമാണം ഊർജിതമാക്കണമെന്നും ഫീഡർ സർവീസുകൾ വ്യാപകമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

മാൾ ഓഫ് ഏഷ്യ: കുരുക്കഴിക്കാൻ ട്രാഫിക് പൊലീസ്
ഹെബ്ബാളിലെ മാൾ ഓഫ് ഏഷ്യയ്ക്കു മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോടതി ഇടപെട്ടതിനു പിന്നാലെ നടപടികളുമായി ട്രാഫിക് പൊലീസ് രംഗത്തെത്തി. പ്രവേശന കവാടത്തിലെ വാഹനങ്ങളുടെ പരിശോധന ഉൾവശത്തേക്ക് മാറ്റാൻ ട്രാഫിക് പൊലീസ് മാൾ അധികൃതർക്കു നിർദേശം നൽകി. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ തിരക്കേറിയ ദിനങ്ങളിൽ വാഹനങ്ങൾ മാളിലേക്കു പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ടെന്ന് ഉറപ്പാക്കണം.

സന്ദർശകർക്കുള്ള പാർക്കിങ് ബിബിഎംപി നിശ്ചയിക്കുന്നയിടത്തു ക്രമീകരിക്കണം. മാളിനു പിറകിലെ പുൽത്തകിടി ഉൾപ്പെടെ പാർക്കിങ്ങിനു ഉപയോഗിക്കണം. ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ഇവ മാളിനു മുന്നിലെ റോഡിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഇരുചക്രവാഹനങ്ങൾക്കുള്ള പാർക്കിങ് നിരക്ക് കുറയ്ക്കണം. 

 മാളിന്റെ പ്രവർത്തനം വിമാനത്താവള റോഡിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്ന് പുതുവത്സരാഘോഷത്തിനു മുന്നോടിയായി മാൾ ഓഫ് ഏഷ്യ അടച്ചിടാൻ ട്രാഫിക് പൊലീസ് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിച്ച മാൾ അധികൃതർ തുറന്നുപ്രവർത്തിക്കുന്നതിനുള്ള അനുമതി നേടിയിരുന്നു.

ശൈത്യകാല അവധികൾ കൂട്ടണമെന്ന് നിർദേശം
വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശൈത്യകാലത്തെ അവധി ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്നു പരിസ്ഥിതി വകുപ്പ് നിർദേശിക്കുന്നു. ഇതിനു പകരം വേനൽക്കാലത്തെ അവധിദിനങ്ങൾ കുറയ്ക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പല ഉത്തരേന്ത്യൻ നഗരങ്ങളും ഈ രീതി പിന്തുടരുന്നു. ശ്വാസകോശ രോഗങ്ങളിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ഈ നടപടി സഹായിക്കും. കാലാവസ്ഥാ വ്യതിയാനം നഗരജീവിതത്തെ ദോഷമായി ബാധിക്കുന്നതായി നേരത്തേ കണക്കുകൾ പുറത്തുവന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com