ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ വാഹനാപകടങ്ങൾ പതിവായ 11 ഇടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കാൻ ബിബിഎംപി നടപടി തുടങ്ങി. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും കരാർ ക്ഷണിച്ചു. നഗര നിരത്തുകളിലെ അപകടങ്ങളിൽ ഗണ്യമായി കുറവ് വരുത്താൻ സഹായിക്കുമെന്ന ട്രാഫിക് പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഔട്ടർ റിങ് റോഡിലെ ചാമുണ്ടേശ്വരി അടിപ്പാത, എൻസിസി അപ്പാർട്മെന്റ്, ബാഗ്മനെ ടെക്പാർക്ക്, ടാങ്ക് ബണ്ട് റോഡ്, കൊകൊണ്ഡരഹള്ളി ജംക്‌ഷൻ,തുമക്കൂരു റോഡിലെ ആർഎംസി യാർഡ്, ഹൂഡി ജംക്‌ഷൻ, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡിലെ കാർട്‌ലൻ ടവർ, മൈസൂരു റോഡിലെ ബിഎച്ച്ഇഎൽ, സർജാപുര റോഡിലെ കൃപാനിധി കോളജ് എന്നിവിടങ്ങളിലാണ് ഇവ നിർമിക്കുക. 

കാൽനടയാത്രക്കാരുടെ എണ്ണവും വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും കൂടുതലുള്ള മേഖലകളാണിത്. സാധ്യത പഠനത്തിൽ ഇവിടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കുന്നത് വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ബിബിഎംപി തീരുമാനിച്ചത്. എന്നാൽ 46 ഇടങ്ങളിൽ കൂടി കാൽനട മേൽപാലങ്ങളുടെ ആവശ്യമുണ്ടെന്ന് ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ എം.എൻ.അനുചേദ് ചൂണ്ടിക്കാട്ടി.

നിലവിലുള്ളവ പരിപാലിക്കണം
പുതിയ കാൽനട മേൽപാലങ്ങൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ളവ പരിപാലിക്കാനും ബിബിഎംപി തയാറാകണമെന്ന ആവശ്യം ശക്തമാണ്. നഗരത്തിലെ ഭൂരിഭാഗം കാൽനട മേൽപാലങ്ങളിലെയും ലിഫ്റ്റ് ഉൾപ്പെടെ തകരാറിലാണ്. കാലപ്പഴക്കം സംഭവിച്ചവയുമുണ്ട്. ഒപ്പം സാമൂഹിക വിരുദ്ധരുടെയും യാചകരുടെയും താവളങ്ങളായി ഇവ മാറുന്നതായും പരാതിയുണ്ട്. 

ഡ്രോണുകൾ മിഴി തുറന്നു
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ട്രാഫിക് പൊലീസ് ആരംഭിച്ചു. 10 ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെ വിശകലനം ചെയ്യാനാകും. ഇതിലൂടെ കുരുക്കിന്റെ കാരണങ്ങൾ കണ്ടെത്തി ഉടൻ പരിഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മജസ്റ്റിക്, കെആർ പുരം, ടിൻ ഫാക്ടറി എന്നിവിടങ്ങളിൽ നിന്നും ക്യാമറകൾ ശേഖരിച്ച ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഹെബ്ബാൾ, മാറത്തഹള്ളി ജംക്‌ഷനുകളിൽ നടത്തിയ ഡ്രോൺ ക്യാമറ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് ഇവ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിച്ചത്.

ഈജിപുരയിൽ മരംമുറി പുനരാരംഭിച്ചു
ഈജിപുര മേൽപാല നിർമാണത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുന്നതു പുനരാരംഭിച്ചു. പദ്ധതിക്കായി 67 മരങ്ങൾ മുറിച്ചുമാറ്റുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ ഉത്തരവ് പിൻവലിച്ചതോടെയാണിത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 6 വർഷത്തോളമായി മുടങ്ങി കിടന്നിരുന്ന നിർമാണം പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. 104 കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മുന്നോട്ടു വന്നു.

എന്നാൽ മരം മുറിക്കുന്നതുമായുള്ള തർക്കം കോടതി കയറിയതോടെ നിർമാണം തുടങ്ങാൻ വീണ്ടും കാലതാമസം വരുകയായിരുന്നു. അടുത്ത മാസത്തോടെ മേൽപാലത്തിന്റെ നിർമാണം പുനരാരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ വർഷം നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഈജിപുര ശ്രീനിവാഗിലു ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരമാണ് മേൽപാലം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com