ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനുള്ള ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട് സിഗ്നൽ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. അൾസൂരിലെ കെന്നിങ്സ്റ്റൺ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷണം നടക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ചു സ്വയം നിയന്ത്രിക്കുന്ന സ്മാർട് സിഗ്നലുകൾ തിരക്കേറിയ 28 ജം‌ക്‌ഷനുകളിൽ സ്ഥാപിച്ചു. 

വിശദമായ പരീക്ഷണത്തിനു ശേഷം മാർച്ച് അവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമ്മിഷണർ ദീപ ചോളൻ പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി കൃത്യസമയത്തു സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്നതാണു സംവിധാനം. 

ക്യൂൻസ് സ്റ്റാച്യു സർക്കിൾ, അനിൽ കുംബ്ലെ സർക്കിൾ, മായോ ഹാൾ ജംക്‌ഷൻ, ട്രിനിറ്റി സർക്കിൾ, മണിപ്പാൽ സെന്റർ ജംക്‌ഷൻ, കാമരാജ് റോഡ് ജംക്‌ഷൻ, ഒപ്പേറ ഹൗസ് ജംക്‌ഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്ന സമയം 30 ശതമാനം വരെ കുറയ്ക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഗ്നലിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറയും സംവിധാനത്തിന്റെ ഭാഗമാണ്. ശേഖരിച്ചു വയ്ക്കാനാകുന്ന ഈ ദൃശ്യങ്ങൾ അവശ്യഘട്ടങ്ങളിൽ പൊലീസിനു പരിശോധിക്കാനാകും. 72 കോടി രൂപയുടെ പദ്ധതി ജപ്പാൻ സർക്കാരിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കിയത്

പിങ്ക് ബസുകൾ പുനരാരംഭിക്കും
ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവീസുകൾ പുനരാരംഭിക്കുന്നതു പരിഗണനയിലെന്നു ബിഎംടിസി. തിരക്ക് നിയന്ത്രിക്കാൻ ഇതു ഗുണം ചെയ്യുമോയെന്നു പരിശോധിച്ചു വരികയാണെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. സ്ത്രീ യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്. 2006ൽ ബിഎംടിസി പിങ്ക് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതോടെ പിൻവലിക്കുകയായിരുന്നു. ശക്തി പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 3599 കോടി രൂപയുടെ 150 കോടി സൗജന്യ ടിക്കറ്റുകളാണു സ്ത്രീകൾക്കു നൽകിയത്.

സബേർബൻ സ്റ്റേഷന് വീണ്ടും ടെൻഡർ
ബെംഗളൂരു∙ സബേർബൻ സ്റ്റേഷനുകൾക്കായി വീണ്ടും ടെൻഡർ വിളിക്കാൻ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്). കഴിഞ്ഞ വർഷം നവംബറിൽ വിളിച്ച ടെൻഡറാണു റദ്ദാക്കിയത്. 58 സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളത്തിൽ മാറ്റങ്ങൾ വരുത്തിയതോടെയാണു വീണ്ടും ടെൻഡർ വിളിക്കുന്നത്. 9 കോച്ചുള്ള ട്രെയിൻ നിർത്താൻ കഴിയുന്ന പ്ലാറ്റ്ഫോമുകളാണു നിർമിക്കുന്നത്. 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാത 4 ഇടനാഴികളിലായാണു നിർമിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com