ADVERTISEMENT

ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധജലം പാഴാക്കിയതിനു 362 പേരിൽ നിന്നായി 15 ലക്ഷം രൂപ ജല അതോറിറ്റി പിഴ ഈടാക്കി. ശുദ്ധജലം വാഹനം കഴുകാനും ചെടി നനയ്ക്കാനും ഉൾപ്പെടെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണു 5,000 രൂപ വീതം പിഴ ഈടാക്കിയത്. കെട്ടിട നിർമാണം, സ്വിമ്മിങ് പൂളുകൾ, ഫൗണ്ടനുകൾ എന്നിവയിലേക്കും കുടിക്കാനുമുള്ള വെള്ളം ഉപയോഗിക്കുന്നതിനു വിലക്കും പിഴയും ഏർപ്പെടുത്തി.

പ്രതിസന്ധി മറികടക്കാൻ ജല ഉപയോഗം കുറയ്ക്കണമെന്നും ഉപയോഗം അമിതമായാൽ ജല വിതരണത്തിൽ ഇനിയും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അതോറിറ്റി ചെയർമാൻ വി.രാം പ്രസാദ് മനോഹർ മുന്നറിയിപ്പ് നൽകി. നേരത്തേ പ്രതിദിനം 20 ലക്ഷം മുതൽ 2 കോടി ലീറ്റർ വരെ ഉപയോഗിക്കുന്നവർക്കു 10 ശതമാനവും 2 കോടിക്കു മുകളിൽ ഉപയോഗിക്കുന്നവർക്ക് 20 ശതമാനവും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കുഴൽക്കിണറിലെ ജലം വിറ്റാൽ നടപടി
വീടുകളിലെ കുഴൽക്കിണറുകളിലെ വെള്ളം സ്വകാര്യ ടാങ്കറുകൾ‌ക്കു വിൽക്കുന്നതിനെതിരെ ജല അതോറിറ്റി നടപടി കർശനമാക്കി. നിയമലംഘനം നടത്തിയതായി കണ്ടെത്തിയ 200 പേർക്ക് നോട്ടിസ് അയച്ചു. അതോറിറ്റിയുടെ സർവേയിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇവർക്കെതിരെ പിഴ ചുമത്തും. നഗരത്തിലെ ഭൂഗർഭജല നിരപ്പ് ഇടിഞ്ഞതോടെ 7000 കുഴൽക്കിണറുകൾ പൂർണമായും വറ്റിവരണ്ടു. ജലക്ഷാമത്തിനിടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ശേഷിക്കുന്ന കുഴൽക്കിണറുകൾ അമിതമായി ചൂഷണം ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. നേരത്തേ കാവേരി ജല വിതരണം ഇല്ലാത്ത മേഖലകളിൽ കുഴൽക്കിണർ കുഴിക്കുന്നതിന് അതോറിറ്റി താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

കിണറുകൾ നവീകരിക്കും
ഉപയോഗശൂന്യമായ കിണറുകൾ നവീകരിക്കാൻ ജല അതോറിറ്റി നടപടി ആരംഭിച്ചു. ആദ്യ ഘട്ടമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വർഷങ്ങൾ പഴക്കമുള്ള കിണർ നവീകരിക്കും. പ്രതിദിനം 15,000 ലീറ്റർ ജലം ലഭിക്കുന്ന കിണറാണിത്. പാരിസ്ഥിതിക സംഘടനയായ ഫ്രണ്ട്സ് ഓഫ് ലേക്ക്സിന്റെ സഹായത്തോടെയാണ് നവീകരണം. നഗരത്തിൽ ഉപയോഗശൂന്യമായ 10 ലക്ഷം കിണറുകളുണ്ടെന്നാണ് കണക്ക്. ജലക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജലാശയങ്ങളുടെ എണ്ണം ഗണ്യമായി ഇടിഞ്ഞതാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com