വ്യാജ പ്രചാരണങ്ങളിൽ പൊറുതിമുട്ടി മുട്ട വിപണി
Mail This Article
ചെന്നൈ∙ കോവിഡ്–19, പക്ഷിപ്പനി എന്നിവയെക്കുറിച്ചുള്ള ആശങ്കകളും വ്യാജ പ്രചാരണങ്ങളും സംസ്ഥാനത്തെ മുട്ട വിപണിയെ ബാധിച്ചു. 1.95 രൂപയാണു മൊത്തക്കച്ചവട കേന്ദ്രത്തിലെ വില. കഴിഞ്ഞ മാസം ഇത് 5 രൂപയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നു വ്യാപാരികൾ പറഞ്ഞു. മുട്ടയിലൂടെ കോവിഡ് പകരുമെന്ന വ്യാജ പ്രചാരണങ്ങൾ കേരളത്തിൽ അടക്കം പടർന്നുപിടിച്ച പക്ഷിപ്പനി എന്നിവ കാരണം മുട്ട വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
സംസ്ഥാനത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കലിൽ മാത്രം 25 കോടി മുട്ടകൾ കെട്ടിക്കിടക്കുകയാണെന്നു പോൾട്രി ഫാം ഉടമകളുടെ സംഘടന പറഞ്ഞു. ഒരു മാസത്തിനിടെ മുട്ട ഉൽപാദന മേഖലയിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. വ്യാജ പ്രചാരണങ്ങൾക്കെതിരെ സർക്കാർ നടപടി വേണമെന്ന് ഉൽപാദകർ ആവശ്യപ്പെട്ടു. ചെന്നൈയിൽ മുട്ട ഒന്നിന് രണ്ടര രൂപയാണു നിലവിൽ ഈടാക്കുന്നത്. കോഴി ഇറച്ചി കഴിച്ചാൽ കോവിഡ് പകരുമെന്ന വ്യാജ പ്രചാരണം പോൾട്രി മേഖലയെയും തളർത്തിയിരുന്നു. മുട്ട, കോഴി ഇറച്ചി വിഭവങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതായി ഹോട്ടൽ ഉടമകളും പറഞ്ഞു. ഡിമാൻഡ് കുറഞ്ഞതോടെ നഗരത്തിലെ പല ഹോട്ടലുകളും കോഴി, മുട്ട വിഭവങ്ങൾക്കു പ്രത്യേക ഓഫറുകൾ നൽകി തുടങ്ങി.