കോവിഡ് കാലത്തെ ചിക്കൻ രുചി
Mail This Article
ചെന്നൈ∙ അവധിക്കാലത്തു പുറത്ത് പോകാമെന്നു മക്കൾക്കു വാക്ക് കൊടുത്തതായിരുന്നു. അവധി ഇഷ്ടം പോലെ ലഭിച്ചു. പക്ഷേ, കോവിഡ് കാരണം പുറത്തു പോകുന്ന കാര്യം ചിന്തിക്കുകയേ വേണ്ടല്ലോ. പിന്നെ എന്തു ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് അവരെക്കൊണ്ട് അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യിക്കാം എന്നു തോന്നിയത്.
ആവഡിയിൽ താമസിക്കുന്ന രഘുനാഥ്, സ്മിത ദമ്പതികളും മക്കളായ ഹരിദേവ്, ദേവശ്രീ എന്നിവരാണു ജനതാ കർഫ്യൂ ദിനം വ്യത്യസ്തമാക്കിയത്.കുട്ടികൾക്ക് കെഎഫ്സി ചിക്കൻ വളരെ ഇഷ്ടമാണ്. ഇടയ്ക്കൊക്കെ പുറത്തു പോയി കഴിക്കാറുണ്ട്. എന്നാൽ പിന്നെ അതൊന്നു പരീക്ഷിക്കാം എന്നു വിചാരിച്ചു. എന്നെന്നും ഓർത്തിരിക്കാൻ കോവിഡ് കാലത്തെ കെഎഫ്സി. ചിക്കൻ. റെസിപ്പിയൊക്കെ യൂട്യൂബ് നോക്കി കുട്ടികൾ തന്നെ കണ്ടെത്തി.
ഉപ്പും മുളകുമൊക്കെ ആവശ്യത്തിനു വേണ്ടതു പോലെ പൊടിക്കൈകളോടെ പ്രയോഗിച്ചു. എന്തായാലും സംഭവം തയാറായി. പാചകത്തിനൊപ്പം ഇതിന്റെ വിഡിയോയും തയാറാക്കി. വൈകിട്ട് ജനതാ കർഫ്യൂവിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകർ ഉൾപ്പെടെയുള്ളവർക്കു നന്ദി അറിയിച്ചുള്ള ചടങ്ങിൽ പങ്കെടുത്തു. ആവഡി ഐഎഎഫിലാണു കുടുംബം താമസിക്കുന്നത്. വ്യോമസേനയിൽ നിന്നു വിരമിച്ച രഘുനാഥ് ഇപ്പോൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ജോലി ചെയ്യുന്നു. അമ്മ സ്മിത വീട്ടമ്മ. ഹരിദേവ് ഒൻപതാം ക്ലാസിലും ദേവശ്രീ നാലാം ക്ലാസിലും പഠിക്കുന്നു.