പിടിതരാതെ പെരുകി കോവിഡ്...
Mail This Article
ചെന്നൈ∙ തമിഴകത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചതു 817പേർക്ക്. സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം. ആകെ രോഗികളുടെ എണ്ണം 18545 ആയി. ഇന്നലെ 6 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 133. മഹാരാഷ്ട്രയിൽ നിന്നെത്തിയ 138 പേർക്കു കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, രോഗ മുക്തി നേടിയവരുടെ എണ്ണം ഇന്നലെയും 500 കടന്നു. ഇന്നലെ മാത്രം 567 പേർ ആശുപത്രി വിട്ടതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 9909 ആയി. നിലവിൽ ആശുപത്രിയിൽ ചികിൽസയിലുള്ളതു 8500 പേർ മാത്രം.
∙ചെന്നൈയിൽ 12000 കടന്നു
ചെന്നൈയിൽ ഇന്നലെ രോഗം 558 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 12000 കടന്നു. ആകെ രോഗികളുടെ എണ്ണം 12023. അരിയാലൂർ (4), ചെങ്കൽപേട്ട് (31), കടലൂർ ( 2), കള്ളക്കുറിച്ചി (1), കാഞ്ചീപുരം (14), മധുര (8), രാമനാഥപുരം (1),തഞ്ചാവൂർ (1), തിരുവള്ളൂർ (4), തിരുവണ്ണാമല(13), തിരുവാരൂർ (3), തൂത്തുക്കുടി (2) എന്നിങ്ങനെയാണു ഇന്നലെ വിവിധ ജില്ലകളിലെ രോഗ ബാധിതരുടെ എണ്ണം.
∙പുറത്തു നിന്നു 139 പേർ
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ തമിഴ്നാട്ടിൽ പുതിയ കോവിഡ് ക്ലസ്റ്ററായി മാറുന്നു. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ നിന്നു വന്ന 139 പേർക്കു രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയയാൾക്കു തിരുവണ്ണാമലയിലാണു രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗികളുടെ എണ്ണം കുറയ്ക്കാൻ സാംപിൾ പരിശോധനയുടെ എണ്ണം കുറയ്ക്കുന്നു എന്ന വിമർശനത്തിനിടെ, ഇന്നലെ 11231 സാംപിളുകൾ പരിശോധിച്ചു.
∙വിമാനത്തിൽ ആദ്യ കേസ്
ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചതിനു പിന്നാലെ ആദ്യത്തെ കോവിഡ് കേസ് ചെന്നൈ-കോയമ്പത്തൂർ ചെന്നൈ വിമാനത്തിൽ.കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യുവാവിനു രോഗം സ്ഥിരീകരിച്ചു. ഇതു ചെന്നൈയിലെ കണക്കിലാണു ഉൾപ്പെടുത്തിയത്.