ജീവനൊടുക്കാൻ ശ്രമിച്ച നടി വിജയലക്ഷ്മിയുടെ നില മെച്ചപ്പെടുന്നു
Mail This Article
ചെന്നൈ∙ സൈബർ ആക്രമണത്തെത്തുടർന്ന് ജീവനൊടുക്കുമെന്ന് വിഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ, നാടാർ സമുദായ നേതാവായ ഹരി നാടാർ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചാണ് വിജയലക്ഷ്മിയുടെ അവസാന വിഡിയോ.
അതിനു പിന്നാലെ ഗുളിക അമിതമായി കഴിച്ച നിലയിൽ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി സീമാൻ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. പിന്നാലെ സൈബർ ലോകത്ത് സീമാനും വിജയലക്ഷ്മിയും നിരന്തരം ഏറ്റുമുട്ടി. പ്രശ്നം സീമാന്റെ പാർട്ടിയായ നാം തമിഴർ കക്ഷി ഏറ്റെടുത്തതോടെ വിജയലക്ഷ്മിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ദേവദൂതൻ, പഞ്ചാബി ഹൗസ് തുടങ്ങിയ മലയാള സിനിമകളിൽ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.