റിമോട്ട് കൺട്രോൾ ഭരണത്തിന് മോദിയുടെ ശ്രമം: രാഹുൽ ഗാന്ധി
Mail This Article
ചെന്നൈ ∙ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അതുവഴി മുഖ്യമന്ത്രിയെയും തമിഴ്നാടിനെയും നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. തന്റെ ടെലിവിഷൻ പോലെയാണു തമിഴ്നാട് എന്നും റിമോട്ട് വഴി ഇഷ്ടംപോലെ നിയന്ത്രിക്കാമെന്നുമാണു പ്രധാനമന്ത്രി കരുതിയിരിക്കുന്നത്. റിമോട്ടിൽ ശബ്ദം കൂട്ടുമ്പോൾ മുഖ്യമന്ത്രി ശബ്ദം ഉയർത്തും, കുറയ്ക്കുമ്പോൾ തിരിച്ചും. തമിഴ്നാട്ടിൽ റിമോട്ട് ഭരണം നടത്താമെന്നാണു മോദിയുടെ ആഗ്രഹം.
എന്നാൽ റിമോട്ടിൽ നിന്നു ബാറ്ററി മാറ്റി ജനം വലിച്ചെറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നടത്തുന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തെങ്കാശിയിൽ പ്രസംഗിക്കുന്നതിനിടെയാണു മോദിയെയും എടപ്പാടിയെയും ഒരേ സമയം കടന്നാക്രമിച്ചത്. തമിഴരുടെ ഹൃദയത്തിൽ ഇടം പിടിക്കണമെങ്കിൽ പ്രധാനമന്ത്രി വായ അടയ്ക്കുകയും കണ്ണു തുറക്കുകയും വേണം. അൽപം സ്നേഹവും ബഹുമാനവും നൽകിയാൽ ജനം അതേപോലെ തിരിച്ചു നൽകുമെന്നും രാഹുൽ പറഞ്ഞു.
ഇപ്പോഴുള്ളതിനെക്കാൾ വലിയ ശത്രുവിനെ 70 വർഷങ്ങൾക്കു മുൻപു നാം പരാജയപ്പെടുത്തിയിട്ടുണ്ടെന്നും നരേന്ദ്ര മോദി എത്ര കരുത്തനായി മാറിയാലും ബ്രിട്ടിഷുകാർ അതിനേക്കാൾ കരുത്തരായിരുന്നുവെന്നും തിരുനെൽവേലിയിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞു. ബ്രിട്ടിഷുകാരെ തിരിച്ചയച്ചതു പോലെ അദ്ദേഹത്തെ നാഗ്പുരിലേക്കു തിരിച്ചയയ്ക്കുമെന്നും പറഞ്ഞു.