പാർട്ടിക്കൊടി വച്ച കാറിൽ കറങ്ങിയ ലങ്കൻ ലഹരി ഇടപാടുകാരൻ അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ തൂത്തുക്കുടിയിൽ കോടികൾ വിലയുള്ള ഹഷീഷ് പിടിച്ചെടുത്ത കേസിൽ ശ്രീലങ്കൻ ലഹരിമരുന്നു കടത്തുകാരൻ കുടുങ്ങി. നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊടി സ്ഥാപിച്ച കാറിൽ കറങ്ങി നടന്ന് ഇടപാടുകൾ നടത്തിയിരുന്ന എം.വസന്തൻ എന്ന പ്രശാന്തിനെയാണു നർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ തൂത്തുക്കുടിയിൽ നിന്ന് 26.090 കിലോ ഹഷീഷ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.
വസന്തന്റെ 2 കൂട്ടാളികളെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു വസന്തൻ കുടുങ്ങിയത്. പാർട്ടി പതാക സ്ഥാപിച്ചെത്തിയ കാർ നിർത്താൻ എൻസിബി അധികൃതർ ആവശ്യപ്പെട്ടെങ്കിലും കാർ നിർത്താതെ പോയി. പൊലീസിന്റെ സഹായത്തോടെ കാർ പിന്തുടർന്നു. അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു നിന്നതോടെ പൊലീസെത്തി വസന്തനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെന്നൈ– ശ്രീലങ്ക മേഖലയിലെ ലഹരിമരുന്നു വിൽപനയിലെ പ്രധാനിയാണു വസന്തനെന്നു പൊലീസ് പറഞ്ഞു. തൂത്തുക്കുടിയിൽ നിന്നു ശ്രീലങ്കയിലേക്കു ലഹരിമരുന്നു കടത്തുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നു. സ്ത്രീകളെയും പുരുഷൻമാരെയും ദമ്പതികളെന്ന പേരിൽ അയച്ചാണു പലപ്പോഴും ലഹരിമരുന്നു കടത്തിയിരുന്നത്.