മുഖ്യമന്ത്രി മിന്നലായെത്തി; കലക്ടർ തെറിച്ചു
Mail This Article
ചെന്നൈ ∙ സർക്കാർ ഓഫിസിൽ മുഖ്യമന്ത്രി നടത്തിയ മിന്നൽ സന്ദർശനത്തിനു പിന്നാലെ ചെന്നൈ കലക്ടർക്കു മിന്നൽ സ്ഥാനമാറ്റം. ഗിണ്ടിയിലെ താലൂക്ക് ഓഫിസിലാണു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബുധനാഴ്ച പരിശോധന നടത്തിയത്. 20 മിനിറ്റോളം ഇവിടെ ചെലവഴിച്ച സ്റ്റാലിൻ ഓഫിസ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.
വിവിധ ആവശ്യങ്ങൾക്കായി എത്തിയ ജനങ്ങളുടെ പരാതികൾ കേട്ട സ്റ്റാലിൻ ഒരു കാരണവശാലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും സേവനങ്ങൾ വേഗത്തിലാക്കണമെന്നും നിർദേശം നൽകിയ ശേഷമാണ് മടങ്ങിയത്. താലൂക്ക് ഓഫിസുകളും ഇ-സേവന കേന്ദ്രങ്ങളും അടക്കമുള്ള സർക്കാർ ഓഫിസുകളിലെ സേവനങ്ങളിൽ അപാകതയുണ്ടെന്ന മുഖ്യമന്ത്രിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ കലക്ടർ വിജയറാണിയെ സ്ഥാനത്തു നിന്നു മാറ്റി ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ അമൃതജ്യോതിയാണ് പുതിയ ചെന്നൈ കലക്ടർ.