ADVERTISEMENT

ചെന്നൈ ∙ നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം. കഴിഞ്ഞ തവണ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും ഉദ്യോഗസ്ഥർ അവർക്കു ചുമതലയുള്ള ജില്ലകൾ മഴക്കാലത്തിനു മുൻപായി സന്ദർശിക്കണമെന്നും മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. 

മഴക്കാലത്തിനു മുൻപായി സ്കൂളുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും പരിശോധിക്കണം. ഓരോ കോർപറേഷൻ സോണിലും അടിയന്തരമായി ബന്ധപ്പെടുന്നതിനുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദുരിതാശ്വാസ ക്യാംപുകളിൽ നിലവാരമുള്ള ഭക്ഷണം, ശുദ്ധജലം, വൈദ്യുതി, മെഡിക്കൽ, സാനിറ്ററി സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു. വെള്ളപ്പൊക്ക മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെന്നൈയുടെ പ്രധാന ജലസ്രോതസ്സുകളായ ചെമ്പരമ്പാക്കം, പുഴൽ തുടങ്ങിയ തടാകങ്ങളിൽ ആവശ്യത്തിന് വെള്ളമുള്ളതിനാൽ മൺസൂൺ സമയത്ത് തടാകങ്ങൾ നിരീക്ഷിക്കുകയും ശരിയായി കൈകാര്യം ചെയ്യുകയും വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

ചൂട് ശമിപ്പിച്ച് ശക്തമായ മഴ

കഴിഞ്ഞ ദിവസങ്ങളിൽ‌ നഗരത്തെ വലച്ച ചൂടിൽ നിന്ന് ആശ്വാസമായി ഇന്നലെ വൈകിട്ട് പെയ്ത മഴ. നഗരത്തിൽ പല ഭാഗത്തും വൈകിട്ട് 2 മണിക്കൂറോളം ശക്തമായ മഴ പെയ്തു. എഗ്‌മൂർ, ഒഎംആർ, ഈക്കാട്ടുതങ്ങൾ, അറുമ്പാക്കം, പല്ലാവരം തുടങ്ങിയ ഭാഗങ്ങളിലാണു കൂടുതൽ മഴ ലഭിച്ചത്. പെട്ടെന്നുണ്ടായ മഴ ജനജീവിതത്തെ ബാധിച്ചു. പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. മറ്റു പല ജില്ലകളിലും ഇന്നലെ രാവിലെ മുതൽ മഴ പെയ്തു.

പാഴാകുന്ന ഉറപ്പുകൾ

നഗരത്തിൽ മഴവെള്ള ഓടകളുടെ നിർമാണം സെപ്റ്റംബറിനു മുൻപ് തീർക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ എന്നു തീരുമെന്ന് ഉറപ്പില്ല. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടതിനാൽ ഇത്തവണ നേരത്തേ തന്നെ ഓട നിർമാണം, തടാകങ്ങളുടെ ആഴംകൂട്ടൽ അടക്കമുള്ള പ്രവൃത്തികൾ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടെത്തി രണ്ടു തവണ അവയുടെ പുരോഗതി വിലയിരുത്തി. പക്ഷേ, ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. നിർമാണം പൂർത്തിയാകാത്തത് ജനങ്ങൾക്ക് വലിയ അപകട ഭീഷണിയാണു സൃഷ്ടിക്കുന്നത്. റോഡിന്റെ വശങ്ങൾ കുഴിച്ചതിനാൽ യാത്രക്കാർ വീഴാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീണിരുന്നു. നടന്നു പോകുന്നവർ ഭയത്തോടെയാണു പോയി വരുന്നത്. കുഴിയെടുക്കുന്നതിനായി നീക്കിയ മണ്ണ് പലയിടത്തായി ചിതറിക്കിടക്കുന്നതിനാൽ പൊടി ശല്യവും രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com