ചെന്നൈ– ബെംഗളൂരു– മൈസൂരു റൂട്ടിൽ വന്ദേഭാരത് ട്രെയിൻ
Mail This Article
ചെന്നൈ ∙ വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ചെന്നൈയിൽ നിന്ന് നവംബർ 10ന് ആരംഭിക്കും. രാജ്യത്ത് ഓടുന്നതിൽ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. വാണിജ്യ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ചെന്നൈ – ബെംഗളൂരു – മൈസൂരു സർവീസ് വൻ ഹിറ്റാകുമെന്നാണു റെയിൽവേയുടെ പ്രതീക്ഷ.
വന്ദേഭാരതിന്റെ അഞ്ചാമത്തെ റൂട്ട് ആണിത്. 483 കിലോമീറ്ററാണ് ദൂരം. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. അത്യാധുനിക സൗകര്യങ്ങളും എയ്റോ ഡൈനാമിക് ഡിസൈനും സവിശേഷതയാണ്. മുൻ ട്രെയിനുകളിൽ ഇല്ലാതിരുന്ന ‘കവച്’ എന്ന കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനവും പ്രത്യേകതയാണ്. 3 മണിക്കൂർ ബാറ്ററി ബായ്ക്കപ്പുള്ള ഡിസാസ്റ്റർ ലൈറ്റുകൾ കോച്ചുകളിൽ ഉൾപ്പെടുത്തി.
ട്രെയിനിന്റെ പുറംഭാഗത്ത് 8 പ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്. കോച്ചുകളിൽ ഓട്ടമാറ്റിക് വോയ്‌സ് റെക്കോർഡിങ് സഹിതം പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവുമുണ്ടാകും. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണു വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം. 2019 ഫെബ്രുവരിയിൽ ന്യൂഡൽഹിവാരാണസി പാതയിലാണ് ആദ്യ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയത്.