വെല്ലൂരിന് ഗവേഷണ തലസ്ഥാനമാകാൻ ശേഷിയുണ്ടെന്ന് എം.കെ. സ്റ്റാലിൻ
Mail This Article
ചെന്നൈ ∙ ഗവേഷണ തലസ്ഥാനമായി മാറാനുള്ള ശേഷി വെല്ലൂരിനുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ക്യാംപസിൽ നിർമിച്ച മുത്തമിഴ് അരിജ്ഞർ കലൈഞ്ജർ എം.കരുണാനിധി ഹോസ്റ്റൽ ബ്ലോക്കും പേൾ ഗവേഷണ പാർക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വെല്ലൂരിനെ ഗവേഷണ തലസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമത്തിൽ വിഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനകൾ അത്യാവശ്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസം കാമരാജറുടെ ഭരണകാലത്തും ഉന്നത വിദ്യാഭ്യാസം കരുണാനിധിയുടെ കാലത്തും വികാസം പ്രാപിച്ചതു പോലെ ഡിഎംകെ നേതൃത്വം നൽകുന്ന ദ്രാവിഡ മാതൃകാ ഭരണത്തിൽ ഗവേഷണ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. പഠനം നിർത്തിയ കുട്ടികൾക്കും പിന്നാക്ക വിഭാഗക്കാർക്കും തുടർ വിദ്യാഭ്യാസമൊരുക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.
ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിഐടി പോലുള്ള സ്ഥാപനങ്ങൾ മുന്നോട്ടു വരുന്നതിലൂടെ സംസ്ഥാനത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ അവർ പങ്കാളികളാകുകായാണെന്നും സ്റ്റാലിൻ പറഞ്ഞു. വിഐടി സ്ഥാപക ചാൻസലർ ജി.വിശ്വനാഥൻ, ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി, കൈത്തറി, ടെക്സ്റ്റൈസ് മന്ത്രി ആർ.ഗാന്ധി, വിഐടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, ജി.വി.സെൽവം തുടങ്ങിയവർ പ്രസംഗിച്ചു.