ADVERTISEMENT

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാഡിഎംകെയിൽ തുടങ്ങിയ അധികാര വടംവലിയിൽ വിജയിച്ചതോടെ എടപ്പാടി കെ.പളനിസാമി ട്വിറ്റർ അക്കൗണ്ടിൽ സ്ഥാനപ്പേര് (ബയോ) അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എന്നു മാറ്റി. പാർട്ടി അംഗത്വ പ്രചാരണം അടുത്ത മാസം ആരംഭിക്കുമെന്ന ആദ്യ അറിയിപ്പും പുറത്തുവിട്ടു. പോരാട്ട ചരിത്രമേറെയുള്ള അണ്ണാഡിഎംകെയുടെ കടയ്ക്കൽ വെട്ടാനുള്ള ഒ.പനീർസെൽവത്തിന്റെ നീക്കത്തിനാണു കോടതിവിധി തടയിട്ടത്. 

പാർട്ടി ഏക അധികാരത്തിനു കീഴിൽ വന്നില്ലെങ്കിൽ പ്രവർത്തകർ ചിതറിപ്പോകുമെന്ന് മുൻകൂട്ടി കണ്ടിറങ്ങിയ എടപ്പാടിയെ കേസുകളിൽ കുടുക്കാമെന്ന ഒപിഎസിന്റെ കണക്കുകൂട്ടലാണ് പാളിയത്. തനിക്കു കിട്ടിയില്ലെങ്കിൽ എടപ്പാടിക്കും വേണ്ടെന്ന വാശിയോടെയാണ് ഒപിഎസ് പോരാടിയതെങ്കിലും ഫലിച്ചില്ല.  സ്വതവേ ദുർബലനായ ഒപിഎസിന്റെ കയ്യിൽ പാർട്ടി സുരക്ഷിതമാകില്ലെന്നും ബിജെപി വിഴുങ്ങുമെന്നും പ്രവർത്തകർ ഭയപ്പെടുന്നു. 

കോടതി വിധിക്കു പിന്നാലെ റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തെത്തിയ എടപ്പാടി കെ.പളനിസാമി അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള രേഖകളിൽ ഒപ്പിടും മുൻപ് തൊഴുതു പ്രാ‍ർഥിക്കുന്നു.

പാർട്ടിയുടെ ഏറ്റവും നിർണായകമായ ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളും ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പും വിലക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് ഒപിഎസ് വിഭാഗം കോടതിയിൽ ഉന്നയിച്ചത്. എന്നാലത് ഒന്നരക്കോടി പ്രവർത്തകരുള്ള പാർട്ടിക്ക് നഷ്ടമുണ്ടാക്കുമെന്നും പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ജനറൽ കൗൺസിൽ യോഗം സാധുതയുള്ളതാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കുമരേഷ് ബാബു ചൂണ്ടിക്കാട്ടി. 

ഇരിപ്പുറപ്പിച്ചു, ഇനി വീഴാതെ വാഴണം

ചെന്നൈ ∙ തലൈവരും തലൈവിയും തലയുയർത്തി വാണ ജനറൽ സെക്രട്ടറി കസേരയിൽ ഇരിപ്പുറപ്പിച്ചതിന്റെ ഇരട്ടിക്കരുത്തിലാണ് എടപ്പാടി പളനിസാമി. ഇതുകണ്ട് മുഖം വാടുന്നവർക്കൊപ്പം ഒപിഎസും ബിജെപിയുമുണ്ട്. ഇരട്ടനേതൃത്വത്തിൽ അണ്ണാഡിഎംകെ തുടരുന്നതായിരുന്നു ബിജെപിക്കു താൽപര്യം. പോര് മുതലെടുക്കാനായാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, കരുത്തനായി എടപ്പാടി എത്തിയതോടെ പാർട്ടി വീണ്ടും ശക്തിപ്പെട്ടു.മുഖ്യമന്ത്രിക്കസേരയിൽ കഴിവും മികവും പ്രകടിപ്പിച്ച വ്യക്തിയാണ് എടപ്പാടി. 

ആഘോഷം ഉയരെ... അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി കെ.പളനിസാമി ചുമതലയേറ്റതിനെ തുടർന്നു പാർട്ടി ആസ്ഥാനത്ത് എടപ്പാടിയുടെ ചിത്രങ്ങളിൽ പ്രവർത്തകർ പുഷ്പങ്ങൾ വിതറിയപ്പോൾ.

പാർട്ടിയുടെ ഭാവി ഇനി എടപ്പാടിയുടെ നിലപാടുകളെ ആശ്രയിച്ചിരിക്കും. ബിജെപിയുമായുള്ള ബന്ധം തുടരുമെങ്കിലും പാർട്ടിയെ അപഹസിച്ചാൽ എടപ്പാടി തിരിച്ചടിക്കുമെന്ന് ഉറപ്പായി. സഖ്യം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വ്യത്യസ്ത അഭിപ്രായം പ്രകടപ്പിച്ചതും എടപ്പാടി ഗൗനിക്കില്ല. ബിജെപി സഖ്യത്തോട് പല മുതിർന്ന നേതാക്കൾക്ക് അടക്കം എതിരഭിപ്രായമുണ്ടെങ്കിലും എടപ്പാടി ഇതുവരെ പരസ്യ നിലപാട് എടുത്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്കു മത്സരിക്കാൻ ശ്രമിച്ചാൽ എന്തു വിലകൊടുത്തും പാർട്ടിയെ വിജയിപ്പിക്കുക എന്നതും എടപ്പാടിക്കു മുന്നിലുള്ള വെല്ലുവിളിയാണ്.

അതിൽ വിജയിച്ചാൽ അണ്ണാഡിഎംകെ പഴയ പ്രഭാവം തിരിച്ചുപിടിക്കും. നിലവിൽ ഡിഎംകെയ്ക്കു ശക്തരായ എതിരാളി ഇല്ലാത്ത അവസ്ഥയിൽ ആ വിടവുകൂടി നികത്താനുള്ള കടുത്ത പരിശ്രമവും എടപ്പാടി നടത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്നതിൽ കുറഞ്ഞൊന്നും എടപ്പാടിയുടെ മനസ്സിലില്ല.

എംജിആറിനോട് ആരാധന; കച്ചവടക്കാരൻ രാഷ്ട്രീയക്കാരനായി 

ചെന്നൈ ∙ എടപ്പാടിയിൽ ഏക്കർ കണക്കിനു കരിമ്പുപാടമുള്ള ഊരു കൗണ്ടർ കറുപ്പണ്ണയുടെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം ശർക്കരക്കച്ചവടമായിരുന്നു. . എന്നാൽ, നെടുങ്കുളം ഗ്രാമത്തിലെ കർഷക കുടുംബത്തിന്റെ കച്ചവടത്തിൽനിന്ന് എടപ്പാടി കെ. പളനിസാമി രാഷ്ട്രീയത്തിലേക്കു തിരിയാൻ പ്രധാന കാരണം എംജിആറിനോടുള്ള കടുത്ത ആരാധനയായിരുന്നു. എംജിആറിന്റെ മരണശേഷം പാർട്ടി പിളർന്നപ്പോൾ അദ്ദേഹം ജയയ്ക്കൊപ്പം നിന്നു.  അന്ന് ജാനകി പക്ഷത്തായിരുന്നു പനീർസെൽവം. 

പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൊങ്ങു വെള്ളാള ഗൗണ്ടർ സമുദായാംഗം. ജയലളിത പക്ഷത്തിന്റെ സ്ഥാനാർഥിയായി 1989ൽ എടപ്പാടി മണ്ഡലത്തിൽനിന്നാണ് ആദ്യം മൽസരിച്ച് ജയിച്ചത്. അൽപ കാലം രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന പളനിസാമി 2006ൽ വീണ്ടും എടപ്പാടിയിൽ മത്സരിച്ചെങ്കിലും തോറ്റു. 2011,16 വർഷങ്ങളിൽ വിജയിച്ചു. രണ്ടുതവണയും മന്ത്രിയായി. ജയലളിത 2016ൽ മുഖ്യമന്ത്രിയായപ്പോൾ വിശ്വസ്ത മന്ത്രിമാരിൽ ഒരാളായി. ജയയുടെ മരണശേഷം പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി  തോഴി ശശികല തിരഞ്ഞെടുക്കപ്പെട്ടു.

പിന്നാലെ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയിലിലായതോടെ കോ-ഓർഡിനേറ്റർ, ജോയിന്റ് കോ ഓർഡിനേറ്റർ തസ്തിക സൃഷ്ടിച്ച് ഒ.പനീർസെൽവവും എടപ്പാടിയും ചേർന്നാണ് പാർട്ടി ഭരിച്ചത്. എന്നാൽ, ഇങ്ങനെ പോയാൽ പാർട്ടി തകരുമെന്നും ഏകനേതൃത്വം വേണമെന്നും മുറവിളി ഉയർന്നതോടെ എടപ്പാടി പക്ഷം ഒറ്റക്കെട്ടായി. പിന്നാലെ, പാർട്ടിക്കുള്ളിൽ ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തിയാണ് ഒപിഎസിനെ പുറത്താക്കി അധികാരം പിടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com