ചെന്നൈ ∙ മലബാറിലെ ഭക്ഷണത്തിനെന്താ ഇത്ര രുചിയെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അവർക്ക്.. ‘ഞങ്ങൾ ഭക്ഷണം തയാറാക്കുമ്പോൾ അതിൽ അൽപം ‘സ്നേഹം’ കൂടി ചേർക്കുമെന്ന്..’. എങ്കിൽ, മലബാറിന്റെ രുചി വിളമ്പുന്ന ഭക്ഷണശാലകൾ നഗരത്തിൽ പലയിടത്തുമുണ്ടെങ്കിലും ഒരു കണ്ണൂരുകാരി വിളമ്പുന്ന ‘കണ്ണൂർ അടുക്കള’ നഗരത്തിന്റെ ഖൽബിലെങ്ങനെ കയറിയെന്നതാണ് മറ്റൊരു ചോദ്യം. ‘തനിനാടൻ രുചി, വൃത്തി’ എന്നതാകും ഉത്തരമെന്ന് കണ്ണൂർ അടുക്കളയുടെ അമരത്തുള്ള ചാലാട് സ്വദേശിനി രശ്മി പറയും
ഭർതൃപിതാവ് സുധാകർ ശങ്കർ ആരംഭിച്ച പ്രസ്ഥാനം, അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു രശ്മി ഏറ്റെടുത്തതോടെയാണു രുചിയുടെ ഗാഥ തുടങ്ങുന്നത്. കണ്ണൂരിനോടുള്ള സ്നേഹം വാക്കുകളാക്കി റസ്റ്ററന്റിനു ‘കണ്ണൂർ അടുക്കള’ എന്നു പേരിട്ടു. കടുത്ത ഭക്ഷണ ആരാധകരും വിമർശകരുമാണ് രശ്മിയും ഭർത്താവ് സുനിലും. അതുകൊണ്ട് നല്ല ഭക്ഷണം എങ്ങനെയാവണമെന്ന് ഇരുവർക്കുമറിയാം.
വായിൽക്കൊള്ളാത്ത പേരുള്ള വിഭവങ്ങളും അതിശയോക്തി കലർന്ന അവകാശവാദങ്ങളും ഇവർക്കില്ല. സാധാരണ മലയാളിക്ക് ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽ കിട്ടുന്ന അതേ രുചിയോടെ നല്ല മലബാർ ചേലിൽ വൃത്തിയോടെ നൽകാം എന്ന ഒറ്റ വാഗ്ദാനം മാത്രമാണുള്ളതെന്നു രശ്മി പറയുന്നു. ഇതേ നിലപാട് തുടർന്നതാണ് കണ്ണൂർ അടുക്കളയെ സ്വന്തം വീട്ടിലെ അടുക്കള പോലെ നഗരവാസികൾ കാണാൻ കാരണം.

ചൂടോടെ കഴിക്കാനേറെ...
മീനിൽ നിന്നു തുടങ്ങാം. നാടൻ സ്റ്റൈൽ അയല, മത്തി, ചെമ്മീൻ പൊരിച്ചത്. ചെമ്മീൻ തൂക്ക്, മീൻ പൊള്ളിച്ചത്.. ആഹാ..! അരച്ചെടുത്ത തേങ്ങയിൽ കിടന്നു തിളച്ചു പൊങ്ങുന്ന ചെമ്മീനൊപ്പം തുള്ളിക്കളിക്കുന്ന മുരിങ്ങയ്ക്കയും ചേർന്ന ചെമ്മീൻ –മുരിങ്ങയ്ക്ക കറിയാണു ഹിറ്റ് ചാർട്ടിലെ മറ്റൊരു ഇനം. പുളിയിട്ട മീൻ കറിയും തേങ്ങ അരച്ച മലബാർ മീൻ കറിയും കൊതിപ്പിക്കും.
അപ്പം – ചിക്കൻ സ്റ്റൂ, പൊറോട്ട – ചിക്കൻ കറി, പുട്ട് – കടല അങ്ങനെയുള്ള ഹിറ്റ് കോംബോകൾ വേറെ. ഉച്ചയ്ക്ക് മട്ടയരി ചോറും അവിയലും മോരും ഒക്കെ കൂട്ടി നല്ല വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഊണും ഉണ്ണാം. ടി.നഗറിലെ ഹരിത് തരംഗ് ഗാർഡൻ സ്റ്റോറിനോട് ചേർന്നാണ് കണ്ണൂർ അടുക്കള. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. വീട്ടിലെ വിശേഷങ്ങൾക്കും ഇവിടെ ഓർഡറുകൾ നൽകാം. വിവരങ്ങൾക്ക് : 95000 68311