ADVERTISEMENT

ചെന്നൈ ∙ ഒറ്റ ടിക്കറ്റെടുത്ത് ബസിലും ട്രെയിനിലും യാത്ര സാധ്യമാക്കുന്ന, നഗരഗതാഗതത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന പദ്ധതിക്ക് അടുത്ത വർഷം ആദ്യം തുടക്കമാകും. എംടിസി ബസിലും മെട്രോ, സബേർബൻ ട്രെയിനുകളിലും മാറിമാറി ദിവസേന യാത്ര ചെയ്യുന്ന നഗരവാസികൾക്ക് പദ്ധതി പ്രയോജനം ചെയ്യും. ഏറെക്കാലത്തെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഒറ്റ ടിക്കറ്റ് എന്ന ആശയത്തിന് ജീവൻ വയ്ക്കുന്നത്.

ആപ്പിലൂടെ ഇ–ടിക്കറ്റ്

ദിവസവുമുളള പൊതുഗതാഗത യാത്രകളിൽ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് ഒറ്റ ടിക്കറ്റ് പദ്ധതി. വാഹനത്തിൽ കയറിയ ശേഷം ടിക്കറ്റ് എടുക്കുന്നതിനു പകരം ഇ–ടിക്കറ്റ് ആണ് ഉപയോഗിക്കുക. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രത്യേക ആപ് വഴിയാണ് ഇ–ടിക്കറ്റ് എടുക്കേണ്ടത്. യാത്ര ആരംഭിക്കുന്ന സ്ഥലം, ബസ്, മെട്രോ, സബേർബൻ എന്നിവയിൽ ഏതിലൊക്കെ യാത്ര ചെയ്യും, മാറിക്കയറുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി നിശ്ചിത തുക അടച്ചാൽ ഇ–ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റ് ഉപയോഗിച്ചു യാത്ര തുടരാം.

നഗരഗതാഗതത്തിൽ പരിഷ്കാരങ്ങളും മാറ്റങ്ങളും നടപ്പാക്കുന്ന ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണു പദ്ധതി നടപ്പാക്കുന്നത്. അന്തിമ ചിത്രം ഈ വർഷാവസാനത്തോടെ ലഭ്യമാകും. ലക്ഷക്കണക്കിനു പേരാണു ദിവസേന പൊതുഗതാഗതം ഉപയോഗിക്കുന്നത്. എംടിസി ബസ്, മെട്രോ, സബേർബൻ ട്രെയിൻ എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ യാത്ര ചെയ്യുന്നവരാണു കൂടുതൽ പേരും. നീണ്ട വരിയിൽ നിന്നു ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളും ഒറ്റ ടിക്കറ്റ് എന്ന ആശയം യാഥാർഥ്യമാകുന്നതോടെ ഒഴിവാകും. 

മധുര മെട്രോ മുന്നോട്ട്

തമിഴകത്തിന്റെ തെക്കൻ 'തലസ്ഥാനമായ' മധുരയിൽ മെട്രോ റെയിൽ യാഥാർഥ്യമാക്കാനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള കരാർ ആർവീ അസോഷ്യേറ്റ്സ് ആർക്കിടെക്റ്റ്സ് എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) കൈമാറി. 75 ദിവസത്തിനകം ഡിപിആർ സമർപ്പിക്കാൻ നിർദേശിച്ചു. തിരുമംഗലം, തോപ്പൂർ, തിരുപ്പറംകുണ്ട്രം, മധുര റെയിൽവേ സ്റ്റേഷൻ, ഹൈക്കോടതി അടക്കം ഇരുപതോളം സ്റ്റേഷനുകളാണു നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com