ടാനിയ തനിച്ചല്ല, കൂട്ടുകൂടാൻ കലക്ടർ അങ്കിൾ ഉള്ളപ്പോൾ
Mail This Article
ചെന്നൈ ∙ മുഖത്തെ വലിയ മറുകു മാറ്റാൻ വിദഗ്ധ ചികിത്സയ്ക്കു വിധേയയായ പെൺകുട്ടിക്ക് പിറന്നാളാഘോഷമൊരുക്കി മലയാളി കലക്ടർ. തിരുവള്ളൂർ കലക്ടർ ഡോ.ആൽബി ജോൺ വർഗീസാണ് ആവഡി വീരാപുരം സ്വദേശിയായ ടാനിയയ്ക്കായി തന്റെ ചേംബറിൽ ആഘോഷമൊരുക്കിയത്. പ്രത്യേകം തയാറാക്കിയ കേക്കു മുറിച്ചും സമ്മാനങ്ങൾ നൽകിയും ടാനിയയോടൊപ്പം സമയം ചെലവഴിച്ച കലക്ടർ തന്റെ ഔദ്യോഗിക കസേരയിൽ പെൺകുട്ടിയെ ഇരുത്തി.
മുഖത്തെ മറുകിന്റെ പേരിൽ കൂട്ടുകൂടാൻ പോലും ആരുമില്ലെന്നു പരാതിപ്പെട്ട ടാനിയയുടെ അവസ്ഥയറിഞ്ഞ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഇടപെടലാണ് വിദഗ്ധ ചികിത്സയ്ക്കു വഴിവച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ശ്രീപെരുംപുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലൂടെ മുഖത്തിന്റെ രൂപം വീണ്ടെടുത്താണ് കുട്ടി വീട്ടിലേക്കു തിരിച്ചത്. പഠിച്ച് ഡോക്ടറാകണമെന്നും വൈരൂപ്യം മൂലം ദുഃഖമനുഭവിക്കുന്ന ആളുകൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ ആശ്വാസം നൽകണമെന്നുമാണ് ഭാവി ലക്ഷ്യമെന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ടാനിയ പറഞ്ഞിരുന്നു.
9 വയസ്സുകാരിയായ ടാനിയയ്ക്ക് മുഖത്തുണ്ടായിരുന്ന മറുക് അസ്വഭാവികമായി വളരുകയും മുഖത്തിന്റെ ആകൃതി തന്നെ മാറുകുയും ചെയ്യുന്ന രോഗമാണ് പിടിപെട്ടിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം രൂപീകരിച്ചാണ് മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയായ ‘മുതലമച്ചർ കാപ്പീട്ടു തിട്ടത്തിനു’ കീഴിൽ ടാനിയയ്ക്ക് ചികിത്സ നൽകിയത്.