ADVERTISEMENT

ചെന്നൈ ∙ സൗജന്യ യാത്രയ്ക്കായി വിദ്യാർഥികൾക്ക് സ്മാർട്ട് പാസുകൾ വിതരണം ചെയ്യാൻ ഗതാഗത വകുപ്പ് തീരുമാനം. യാത്രാ സൗജന്യം ആവശ്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ജൂലൈ മാസത്തോടെ സ്മാർട്ട് പാസുകൾ വിതരണം ചെയ്യാനാണ് പദ്ധതി. തമിഴ്നാട്ടിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.

1 – 12 ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കും ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പോളിടെക്നിക്, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് യാത്രാ സൗജന്യമുള്ളത്. 2016ൽ ജയലളിത സർക്കാർ ആവിഷ്കരിച്ച പദ്ധതി പിന്നീടു വന്ന സർക്കാരുകളും പിന്തുടരുകയായിരുന്നു. ഏകദേശം 30.14 ലക്ഷം വിദ്യാർഥികൾക്ക് യാത്രാ സൗജന്യത്തിന്റെ പ്രയോജനം ലഭിക്കും.

പാസുകൾ 2 പ്രതിദിന യാത്രകൾക്ക് മാത്രം

യാത്രാ സൗജന്യം ലഭിക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന പാസുകൾ കൈവശമുണ്ടായിരിക്കണമെന്നാണ് നിബന്ധന. പാസുപയോഗിച്ച് വീടുകളിൽ നിന്നു സ്കൂളിലേക്കും തിരിച്ചും പ്രതിദിനം 2 യാത്രകളാണ് അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ, പാസുകൾ നൽകുന്നത് ഗതാഗത വകുപ്പ് നിർത്തി വച്ചു.

വിദ്യാലയങ്ങൾ തുറന്നപ്പോൾ, സ്കൂൾ യൂണിഫോം ധരിച്ച് ബസുകളിൽ കയറുന്ന കുട്ടികൾക്കും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുകൾ കാണിക്കുന്നവർക്കും സൗജന്യ യാത്ര അനുവദിക്കാൻ ബസ് ജീവനക്കാർക്ക് ഗതാഗത വകുപ്പ് നിർദേശം നൽകുകയായിരുന്നു. ദിവസവും 2 യാത്ര മാത്രമെന്ന നിബന്ധന ഇതോടെ നടപ്പാക്കാൻ സാധിക്കാതെ വന്നു.

ഇതു മൂലം ഗതാഗത വകുപ്പിന് കനത്ത വരുമാന നഷ്ടം ഉണ്ടാകുന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് വിദ്യാലയ വർഷാരംഭത്തിൽ തന്നെ സ്മാർട്ട് പാസുകൾ നൽകാൻ തീരുമാനിച്ചത്.   കഴിഞ്ഞ വർഷം പാസുകൾ തയാറാക്കിയെങ്കിലും അധ്യയന വർഷത്തിന്റെ അവസാനത്തോടെയാണ് വിതരണം പൂർത്തിയായത്. ഇതുമൂലം പാസുകൾ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഉണ്ടായില്ല. 

ബസുകളിലെ തിരക്ക് കുറയും

പാസുകൾ വിതരണം ചെയ്യുന്നത് സ്കൂൾ സമയങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികൾക്കും സഹായകരമാകുമെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ഓരോ വിദ്യാലയങ്ങളിൽ നിന്നു പാസുകൾ ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. വിദ്യാർഥികൾക്കു യാത്ര ചെയ്യേണ്ട റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതോടെ കൂടുതൽ വിദ്യാർഥികളുള്ള റൂട്ടുകളിൽ, സ്കൂൾ സമയത്തെ സർവീസുകൾ പുനഃക്രമീകരിക്കാൻ കഴിയും. വാതിൽപ്പടി യാത്രകളും ബസ് സർവീസുകളുടെ കുറവും പോലുള്ള പ്രശ്നങ്ങളും ഒരളവു വരെ പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഓരോ വിദ്യാലയങ്ങളിലും നിന്നു ശേഖരിക്കുന്ന വിവരങ്ങൾ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് സ്മാർട്ട് കാർഡുകൾ തയാറാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറും. ഹോളോഗ്രാം അടക്കമുള്ള ആധുനിക സംവിധാനങ്ങളോടെ പിവിസി കാർഡുകളിൽ സ്മാർട്ട് പാസുകൾ തയാറാക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചതായും അധികൃതർ പറഞ്ഞു. പാസുകളുടെ വിതരണത്തിനായി ഏകദേശം 1.5 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. 12 വയസ്സു വരെയുള്ള കുട്ടികൾക്ക് പകുതി നിരക്കു കൊടുത്താൽ മതി.

സർക്കാർ ചെലവാക്കുന്നത് 1300 കോടി

2022 – 2023 വർഷത്തിൽ വിദ്യാർഥികൾക്കു സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് 1300 കോടി രൂപയാണ് തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ 7 ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കായി നൽകിയത്. 2023– 2024 വർഷത്തിൽ 1500 കോടി രൂപ കൂടി അധികമായി നൽകും. പാസുകളുടെ വിതരണം പൂർത്തിയാകുന്നതു വരെ പതിവു പോലെ ബസുകളിൽ യാത്ര ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കും. പാസില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കു പോലും സൗജന്യ യാത്ര നിഷേധിക്കില്ലെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com