ADVERTISEMENT

ചെന്നൈ ∙ കൊടും ചൂടിൽ മക്കളെ എങ്ങനെ സ്കൂളിലേക്ക് അയയ്ക്കുമെന്ന രക്ഷിതാക്കളുടെയും ക്ലാസിൽ എങ്ങനെ ഇരിക്കുമെന്ന കുട്ടികളുടെയും ആശങ്കകൾക്ക് താൽക്കാലിക ആശ്വാസം. സ്കൂൾ തുറക്കൽ ഒരാഴ്ച കൂടി നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 6–12 ക്ലാസുകൾ 12നും 1–5 ക്ലാസുകൾ 14നും ആണ് ആരംഭിക്കുക. സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിലാണു തീരുമാനം. പുതുച്ചേരിയിലും സ്കൂൾ തുറക്കൽ 14ലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചു.

വെയിലേറ്റ് വാടല്ലേ..!

ചെറിയ ക്ലാസുകൾക്ക് 5നും മുതിർന്ന കുട്ടികൾക്ക് 1നും ക്ലാസുകൾ ആരംഭിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ ചൂട് കണക്കിലെടുത്ത് സ്കൂൾ തുറക്കൽ നീട്ടണമെന്ന് ആവശ്യമുയർന്നു. എല്ലാ ക്ലാസുകളും 7നു തുറക്കാനായി അടുത്ത തീരുമാനം. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയത്. മുൻ വർഷങ്ങളിലൊന്നുമില്ലാത്ത വിധം ചൂടാണ് ചെന്നൈയിലും മറ്റിടങ്ങളിലും നിലവിൽ അനുഭവപ്പെടുന്നത്. 42 ഡിഗ്രിയും അതിനു മുകളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. 10 വർഷത്തിനിടയിലെ കൂടിയ താപനിലയാണിത്

തിടുക്കം വേണ്ട

വീട്ടിലിരിക്കുമ്പോൾ പോലും വല്ലാത്ത ക്ഷീണവും വിയർപ്പും അനുഭവപ്പെടുമ്പോൾ എങ്ങനെ സ്കൂളിൽ പോകുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കളും വിദ്യാർഥികളും. അസഹനീയമായ ചൂടിൽ സ്കൂൾ തുറക്കുന്നത് വലിയ ക്രൂരതയാണെന്ന് രക്ഷിതാക്കൾ പറയുന്നു. കേരളത്തിൽ നിന്നു വ്യത്യസ്തമായി ജൂൺ പകുതി വരെയെങ്കിലും തമിഴ്നാട്ടിൽ കടുത്ത വേനൽക്കാലമാണ്. ഈ സാഹചര്യത്തിൽ, താപനില കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്താൽ മതിയെന്നും അധ്യയന വർഷം അവസാനിക്കുന്നത് ഏപ്രിൽ അവസാനമായതിനാൽ പഠനത്തെ ബാധിക്കില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

മാറിമറിഞ്ഞ് 

സ്കൂൾ തുറക്കൽ സംബന്ധിച്ചുള്ള ഇന്നലത്തെ പ്രഖ്യാപനം ഒട്ടേറെ മലയാളികളെ വലച്ചു. 7നു തുറക്കുമെന്ന ധാരണയിൽ ധാരാളം കുടുംബങ്ങൾ ഇന്നലെ നാട്ടിൽ നിന്നു തിരിച്ചു. സ്വന്തം വാഹനത്തിൽ വരുന്നവർ രാവിലെ തന്നെ യാത്ര ആരംഭിച്ചിരുന്നു. ഏറെക്കഴിഞ്ഞാണ് സർക്കാർ തീരുമാനം വന്നത്. ഉടനെയൊന്നും നാട്ടിലേക്കില്ലെന്ന കണക്കുകൂട്ടലിൽ ചക്കയും മാങ്ങയും അരിയും മറ്റുമായി കാറിൽ  പുറപ്പെട്ടവരാണു ശരിക്കും പെട്ടത്. തിരിച്ചു പോകുന്നില്ലെന്ന തീരുമാനത്തിൽ  ചെന്നൈ ലക്ഷ്യമാക്കി തന്നെ നീങ്ങി. താപനില പെട്ടെന്നൊന്നും കുറയില്ലെന്നിരിക്കെ ഈ തീരുമാനം നേരത്തേ എടുത്തുകൂടായിരുന്നോ എന്നാണ് അവർക്കു ചോദിക്കാനുള്ളത്.

അപ്രതീക്ഷിത  മഴ

ചൂടിൽ വെന്തുരുകുന്ന നഗരത്തിൽ ആശ്വാസമായി പെയ്തിറങ്ങി മഴ. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ടാണ് അപ്രതീക്ഷിത മഴ ലഭിച്ചത്. സെയ്ദാപെട്ട്, വടപളനി, ഗിണ്ടി, വള്ളുവർകോട്ടം തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ മഴ ലഭിച്ചത്. അതേസമയം മഴ ഏറെ നേരം നീണ്ടു നിൽക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പെട്ടെന്ന് അവസാനിച്ചത് നഗരവാസികൾക്ക് നിരാശയായി മാറി. 

വിദ്യാഭ്യാസ വകുപ്പിന് പുതിയ ഡയറക്ടർ

സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ജി.അറിവൊലിയെ നിയമിച്ചു. 2 വർഷത്തിനു ശേഷമാണ് ഡയറക്ടറെ നിയമിക്കുന്നത്. 2021ൽ ഡിഎംകെ സർക്കാർ അധികാരമേറ്റതിനു ശേഷം ഡയറക്ടറെ ഒഴിവാക്കുകയും സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർ കെ.നന്ദകുമാറിന് അധിക ചുമതല നൽകുകയും ചെയ്തു. എന്നാൽ ഡയറക്ടർ ഇല്ലാത്തത് വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com