ചെന്നൈ ∙ കനത്ത മഴയെ തുടർന്നു ലാൻഡ് ചെയ്യാൻ കഴിയാതെ വന്നതോടെ ചെന്നൈ – ആൻഡമാൻ വിമാനം തിരികെ ചെന്നൈയിലെത്തിച്ചു. 156 പേരുമായി പോയ ഇൻഡിഗോ വിമാനമാണ് ശക്തമായ കാറ്റിനെയും മഴയെയും തുടർന്നു തിരിച്ചു പറന്നത്. 150 യാത്രക്കാരും 6 വിമാന ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ആൻഡമാൻ വ്യോമാതിർത്തി കടന്നപ്പോൾ ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്യുകയായിരുന്നു.
ഇതോടെ വിമാനം ആൻഡമാനിൽ ഇറക്കാൻ കഴിയാതെ ഏറെ നേരം ആകാശത്തു വട്ടമിട്ടു പറഞ്ഞു. മോശം കാലാവസ്ഥ തുടർന്നതോടെ പൈലറ്റ് വിവരം ചെന്നൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ചു. ഇവിടെ നിന്നുള്ള നിർദേശമെത്തിയതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാർക്കു പകരം ടിക്കറ്റ് ലഭ്യമാക്കാമെന്നും യാത്ര റദ്ദാക്കുന്നവർക്കു മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകാമെന്നും ഇൻഡിഗോ അറിയിച്ചിരുന്നു. എന്നാൽ, യാത്രക്കാരിൽ ചിലർ വിമാന ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. ഏതാനും യാത്രക്കാർ മാത്രമാണ് ടിക്കറ്റ് റദ്ദാക്കിയത്. അതേ സമയം, ആൻഡമാനിൽ നിന്ന് ചെന്നൈയിലേക്ക് പോകാൻ കാത്തു നിന്ന 162 യാത്രക്കാരും വിമാനം ചെന്നൈയിലേക്കു തിരിച്ചു പറന്നതോടെ വിമാനത്താവളത്തിൽ കുടുങ്ങി.