ചെന്നൈ ∙ നാമക്കലിലെ റസ്റ്ററന്റിൽ നിന്നു ഷവർമ കഴിച്ച 9–ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഇവിടെ നിന്നു ഭക്ഷണം കഴിച്ച 13 മെഡിക്കൽ കോളജ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടയുടമ അടക്കം 3 പേർ അറസ്റ്റിലായി. നാമക്കലിൽ ഷവർമ വിൽപന തൽക്കാലത്തേക്ക് നിരോധിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു. നാമക്കൽ പരമത്തി റോഡിൽ പ്രവർത്തിക്കുന്ന ഐവിൻസ് റസ്റ്ററന്റിനെതിരെയാണു നടപടി. 16നു മാതാവിനും സഹോദരനുമൊപ്പം ഷവർമയും ബിരിയാണിയും കഴിച്ച കലൈയരശി(14)യാണു മരിച്ചത്.
മാതാവ് സുജിത, സഹോദരൻ ഭൂപതി എന്നിവർക്കൊപ്പം വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ മൂവർക്കും ഛർദ്ദിയും പനിയുമുണ്ടായി. ബോധരഹിതരായ ഇവരെ നാമക്കൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കലൈയരശി ഇന്നലെ മരിച്ചു. ഇതേ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച നാമക്കൽ സർക്കാർ മെഡിക്കൽ കോളജിലെ 13 വിദ്യാർഥികൾ അടക്കം 19 പേർ നാമക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാമക്കൽ കലക്ടറും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ഷവർമ തയാറാക്കാൻ ഉപയോഗിച്ച യന്ത്രം വൃത്തിഹീനമാണെന്നു കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ സാംപിളുകൾ ശേഖരിച്ച ശേഷമാണ് റസ്റ്ററന്റ് സീൽ ചെയ്തത്.