ADVERTISEMENT

ചെന്നൈ ∙ മെട്രോ ട്രെയിനുകൾക്കായുള്ള നീണ്ട കാത്തിരിപ്പിന് ഇന്നു മുതൽ വിരാമം. സർവീസുകളുടെ ഇടവേള കുറയ്ക്കാൻ സിഎംആർഎൽ തീരുമാനിച്ചതോടെ ഇന്നു മുതൽ തിരക്കു കുറഞ്ഞ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിൽ മെട്രോ എത്തും. രാവിലെയും വൈകിട്ടുമുള്ള തിരക്കു കുറഞ്ഞ സമയങ്ങളിൽ മുൻപ് 9 മിനിറ്റ് ഇടവേളയിലായിരുന്നു മെട്രോ സർവീസ് നടത്തിയിരുന്നത്. 

മണിക്കൂറിൽ 2 സർവീസ് അധികം
മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയാണ് കൂടുതൽ സർവീസിനു പിന്നിൽ. ഒരു ട്രെയിൻ പോയിക്കഴിഞ്ഞാൽ അടുത്തതിനായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അധിക‍ൃതർ കണ്ടെത്തി. പ്രതിദിനം ശരാശരി രണ്ടര ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നതായാണ് കണക്ക്. സ്റ്റേഷനുകളിലെ തിരക്കും യാത്രക്കാരുടെ കാത്തിരിപ്പ് സമയവും കുറയ്ക്കാൻ ഉദ്ദേശിച്ചാണ് ഇടവേള കുറയ്ക്കുന്നതെന്ന് സിഎംആർഎൽ അധികൃതർ പറഞ്ഞു.

ഇതോടെ മണിക്കൂറിൽ 2 സർവീസുകൾ അധികമായി നടത്തേണ്ടി വരും. ബ്ലൂ, ഗ്രീൻ എന്നീ രണ്ടു പാതകളിലും 7 മിനിറ്റ് ഇടവേളയിൽ സർവീസുണ്ട്. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമുള്ള തിരക്കേറിയ സമയത്ത് 6 മിനിറ്റ് ഇടവേളകളിലാണു മെട്രോ സർവീസ്. പുലർച്ചെ 4.30 മുതൽ രാത്രി 11 വരെയാണ് മെട്രോയുടെ പ്രവർത്തന സമയം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ 5 മുതൽ രാത്രി 10 വരെ 10 മിനിറ്റ് ഇടവേളകളിലും രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ്.  

ബസ് ടെർമിനസുകൾ  മെട്രോയിലേക്ക് 
രണ്ടാം ഘട്ട മെട്രോ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ 10 എംടിസി ബസ് ടെർമിനസുകൾ ആധുനികവൽക്കരിക്കാനും സിഎംആർഎൽ പദ്ധതിയിടുന്നു. ഇവയെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. വിവിധ യാത്രാ മാർഗങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് എംടിസി ടെർമിനസുകൾ നവീകരിക്കുക. 

പാർക്കിങ് സംവിധാനങ്ങൾ, ബസ് ബേകൾ, ചില്ലറ വിൽപനശാലകൾ, വിശ്രമിക്കാനുള്ള ഇടങ്ങൾ, ഇരിപ്പിട സൗകര്യങ്ങൾ തുടങ്ങിയവ ബസ് ടെർമിനസുകളിൽ ഒരുക്കും. ടിക്കറ്റിതര വരുമാനവും ഇതുവഴി ലക്ഷ്യമിടുന്നു. ബസ് ടെർമിനസ് നവീകരണവും ഇവയെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബസ് സർവീസുകൾ ആരംഭിക്കുന്നതും കൂടുതൽ യാത്രക്കാർ മെട്രോ സർവീസുകൾ ഉപയോഗിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായവും പദ്ധതിക്കു പ്രതീക്ഷിക്കുന്നു. 

അണ്ണാനഗർ വെസ്റ്റ്, കെകെ നഗർ ടെർമിനസുകളുടെ നവീകരണ പദ്ധതി രൂപരേഖ തയാറാക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി അധിക‍ൃതർ പറഞ്ഞു. മന്തവെളി, അഡയാർ, വില്ലിവാക്കം, തിരുവൊട്ടിയൂർ, പൂനമല്ലി, കീഴ്കട്ടിളൈ, വടപളനി, അയനാവരം ടെർമിനസുകളാണ് സിഎംആർഎൽ ഏറ്റെടുത്ത് വികസിപ്പിക്കുക. സാമ്പത്തിക പ്രയാസങ്ങൾമൂലം ടെർമിനസുകളുടെ പരിപാലനം നടത്താൻ എംടിസിക്കു സാധിക്കാത്ത അവസ്ഥയ്ക്കും ചെന്നൈ മെട്രോയുമായുള്ള സഹകരണം പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com