ADVERTISEMENT

ചെന്നൈ ∙ പെരുംമഴയെ വരവേൽക്കാനൊരുങ്ങി നഗരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതെല്ലാം സാംപിൾ വെടിക്കെട്ടായിരിന്നെന്നും ശക്തമായത് വരാനിരിക്കുന്നതായുമാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മിഷോങ് ചുഴലിക്കാറ്റായി മാറി തമിഴ്നാടിന്റെ വടക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. ചെന്നൈയോടു ചേർന്ന് ആന്ധ്രയുടെ തെക്കൻ ഭാഗത്ത് ചുഴലി തീരം തൊടാനുള്ള സാധ്യതയാണ് ഉള്ളത്. ന്യൂനമർദം ഡിസംബർ 2ന് ചുഴലിക്കാറ്റാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതു വൈകിയേക്കുമെന്നും 3ന് ചുഴലി രൂപപ്പെടുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. 

 വെള്ളക്കെട്ടിൽ മുങ്ങി നഗരം
ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിലാകെ രൂപപ്പെട്ട വെള്ളക്കെട്ട് വ്യാഴാഴ്ച രാവിലെയും തുടർന്നു. കൊളത്തൂർ, അണ്ണാനഗർ, ഗിണ്ടി, ആവഡി, അമ്പത്തൂർ തുടങ്ങി ചെന്നൈയുടെ പല പ്രധാന ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടുണ്ടായി. ഉച്ചയോടെ മഴ അൽപം കുറഞ്ഞതിനു ശേഷമാണ് മിക്കയിടത്തെയും വെള്ളക്കെട്ട് ഒഴിവായത്. അടിപ്പാതകളിലെ വെള്ളം രാത്രി തന്നെ പമ്പ് ചെയ്തു കളയാൻ സാധിച്ചതിനാൽ ഗതാഗത തടസ്സങ്ങൾ കുറഞ്ഞതായി കോർപറേഷൻ അധിക‍ൃതർ പറഞ്ഞു. 16,000 തൊഴിലാളികളെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. വെള്ളം പമ്പു ചെയ്തു കളയുന്ന പ്രവർത്തികൾക്കായി നാനൂറിലധികം മോട്ടറുകൾ ഉപയോഗിക്കുന്നുണ്ട്.  മഴയെത്തുടർന്ന് ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട രാജ്യാന്തര വിമാനങ്ങൾ അടക്കം 8 സർവീസുകൾ റദ്ദാക്കി.

നാളെ മുതൽ അതിശക്തമായ മഴ
വ്യാഴാഴ്ച രാത്രിയോടെ വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നും നാളെ മുതൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡിസംബർ 2–4 തീയതികളിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴുപ്പുറം, കടലൂർ, മയിലാടുതുറ തുടങ്ങി 8 ജില്ലകൾക്ക് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിൽ മാത്രം 162 ദുരിതാശ്വാസ കേന്ദ്രങ്ങൾ
∙ ജലസംഭരണികൾ നിരീക്ഷിക്കൽ, മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമുള്ള മുന്നറിയിപ്പ് നൽകൽ, ദുരന്തസാധ്യ‌താ മേഖലയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കൽ, ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കൽ തുടങ്ങിയവയ്ക്കായി കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. 
∙ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സേനകളുടെ സഹായവും ആവശ്യപ്പെട്ടു
∙ തമിഴ്‌നാട് ദുരന്തനിവാരണ സേനയുടെ 200 പേരടങ്ങുന്ന 8 സംഘങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയുടെ 225 പേരടങ്ങുന്ന 9 സംഘങ്ങളെയും ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വിഴുപ്പുറം, കടലൂർ, നാഗപട്ടണം, മയിലാടുതുറ ജില്ലകളിലായി വിന്യസിച്ചു.
∙ വിവിധ ജില്ലകളിലായി 121 വിവിധോദ്ദേശ്യ സുരക്ഷാ കേന്ദ്രങ്ങളും 4,967 ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്
∙ ചെന്നൈയിൽ 162 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദുരിതബാധിതർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്
∙ സംസ്ഥാന, ജില്ലാ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനുകളും പ്രവർത്തനമാരംഭിച്ചു

വൈദ്യുതാഘാതമേറ്റ് ഒരു മരണം
പെരുങ്കളത്തൂർ സ്വദേശി മണികണ്ഠനാണ് (23) വെസ്റ്റ് മാമ്പലത്ത് വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനായി വെള്ളക്കെട്ടായ റോഡിലൂടെ നടക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാറാകാം വൈദ്യുതാഘാതത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വൈദ്യുതത്തൂൺ വീണ്  ജീവനക്കാരന് ദാരുണാന്ത്യം
‍മധുര വില്ലപുരം ഹൗസിംഗ് ബോർഡ് പ്രദേശത്ത് തകർന്ന വൈദ്യുത തൂൺ മാറ്റി പുതിയതു സ്ഥാപിക്കുന്ന ജോലിക്കിടെ മറിഞ്ഞുവീണ തൂണിനടിയിൽപ്പെട്ട് ആവണിയാപുരം സ്വദേശി മുത്തുകുമാറാണ് (46) മരിച്ചത്. തൂണിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഇയാളെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുത വകുപ്പ് അധിക‍ൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com