ADVERTISEMENT

ചെന്നൈ ∙ പൊങ്കലിനു മുൻപുള്ള അവസാന പ്രവൃത്തിദിനം ആഘോഷമാക്കി നഗരം. 13 മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മിക്ക സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ആയതിനാൽ പലയിടത്തും ആഘോഷ പരിപാടികൾ അരങ്ങേറി. സ്വദേശങ്ങളിലേക്ക് പോകുന്നവരുടെ തിരക്ക് ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും അനുഭവപ്പെട്ടു. നാളെമുതൽ പൊങ്കലിനു തുടക്കമാകുന്നതിനാൽ അവസാനവട്ട ഒരുക്കങ്ങളിലാണ് നഗരവാസികൾ. ഇന്നലെ വിദ്യാർഥികളും ഓഫിസ് ജീവനക്കാരും ഉൾപ്പെടെ മിക്കവരും പതിവു വേഷങ്ങളിൽ നിന്നു വ്യത്യസ്തമായി വർണാഭമായ വസ്ത്രങ്ങൾ ധരിച്ചാണെത്തിയത്. ആഘോഷത്തിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

ആഘോഷം ഉഷാറാക്കി മലയാളി വിദ്യാലയങ്ങള്‍
നഗരത്തിലെ മലയാളി വിദ്യാലയങ്ങളിലും പൊങ്കൽ ആഘോഷം അരങ്ങേറി. യുസിസി കൈരളി സ്കൂളിൽ നടന്ന പരിപാടിയിൽ നടി ജയലക്ഷ്മി ബാലൻ പിള്ള മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ജനറൽ സെക്രട്ടറി ആർ.മോഹനൻ നായർ, വൈസ് പ്രസി‍ഡന്റുമാരായ ആർ.അയ്യപ്പൻ നായർ, സി.ഡി.ശിവദാസ്, ജോയിന്റ് സെക്രട്ടറി കെ.ജയകുമാർ, ട്രഷറർ എ.സുധാകരൻ, അംഗം എൻ.ദിവാകരൻ,

യുസിസി കൈരളി സ്കൂളിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ നിന്ന്.
യുസിസി കൈരളി സ്കൂളിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ നിന്ന്.

പ്രിൻസിപ്പൽ സുശീല ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. വിദ്യാക്ഷേത്രം മെട്രിക്കുലേഷൻ സ്കൂളിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ ചെയർമാൻ അനീഷ് പ്രകാശ്, സെക്രട്ടറി സുശീല ഗോപാലകൃഷ്ണൻ, ട്രഷറർ സി.വാസു, ജനറൽ സെക്രട്ടറി കെ.ആർ.പ്രഭാകരൻ, സെക്രട്ടറി കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് ബാബു ജോൺസൺ എന്നിവർ പങ്കെടുത്തു.

കിലാമ്പാക്കമോ കോയമ്പേടോ
നഗരത്തിൽ നിന്നുള്ള ബസുകൾ പുറപ്പെടുന്നത് കോയമ്പേട് നിന്നാണോ കിലാമ്പാക്കത്ത് നിന്നാണോ എന്നതിനെച്ചൊല്ലി ആശയക്കുഴപ്പത്തിലായി മലയാളികൾ. ഇന്നലെ വൈകിട്ട് മുതലാണു കെഎസ്ആർടിസിയുടെ പൊങ്കൽ സ്പെഷൽ ബസ് സർവീസ് ആരംഭിച്ചത്. കോയമ്പേട് നിന്നാണ് എല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ പുതിയ ബസ് ടെർമിനസായ കിലാമ്പാക്കത്ത് നിന്നാണു ബസ് പുറപ്പെടുന്നതെന്ന് ചിലർക്ക് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. 

എന്നാൽ ചിലർക്ക് സന്ദേശം ലഭിക്കാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഇതു സംബന്ധിച്ച് ചെന്നൈ മലയാളികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും വലിയ ചർച്ച നടന്നു. സന്ദേശം ലഭിച്ചവർ കിലാമ്പാക്കത്തേക്കു പോകാൻ ഉറപ്പിച്ചു. അതേസമയം, അറിയിപ്പ് ലഭിക്കാത്തവർ അധികൃതരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ലെന്ന പരാതി ഉയർന്നിരുന്നു.

നാളെ ബോഗി പൊങ്കൽ
പൊങ്കലിന് തുടക്കംകുറിച്ച് നാളെ ബോഗി പൊങ്കൽ. പഴയ സാധനങ്ങൾ കത്തിക്കുന്ന ചടങ്ങാണ് ബോഗി പൊങ്കൽ. വീട്ടിലും പുറത്തുമുള്ള പഴയ വസ്തുക്കളാണു കത്തിക്കുക. തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

മെട്രോ സമയത്തിൽ മാറ്റം
15, 16, 17 തീയതികളിൽ പൊങ്കൽ അവധി ആയതിനാൽ ഈ ദിവസങ്ങളിൽ ഞായറാഴ്ച ടൈംടേബിൾ പ്രകാരമായിരിക്കും മെട്രോ സർവീസെന്ന് സിഎംആർഎൽ അറിയിച്ചു. പുലർ‌ച്ചെ 5 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയും 10 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ സർവീസ് നടത്തും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ 7 മിനിറ്റ് ഇ‍ടവേളയിലാകും സർവീസ്. രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളയിലും സർവീസ് ഉണ്ടാകും.

പൊങ്കൽ അവധി പ്രമാണിച്ച് സ്വദേശങ്ങളിലേക്കു പോകാൻ എഗ്‌മൂർ റെയിൽവേ സ്റ്റേഷനിലെത്തിയവരുടെ തിരക്ക്.
പൊങ്കൽ അവധി പ്രമാണിച്ച് സ്വദേശങ്ങളിലേക്കു പോകാൻ എഗ്‌മൂർ റെയിൽവേ സ്റ്റേഷനിലെത്തിയവരുടെ തിരക്ക്.

വീണ്ടും വന്ദേഭാരത്
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എഗ്‌മൂറിനും നാഗർകോവിലിനുമിടയിൽ വന്ദേഭാരത് ട്രെയിൻ ഇന്നും നാളെയും സർവീസ് നടത്തും. എഗ്‌മൂർ– നാഗർകോവിൽ ട്രെയിൻ (06081) പുലർച്ചെ 5ന് എഗ്‌മൂറിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.45നു നാഗർകോവിലിൽ എത്തിച്ചേരും. മടക്ക ട്രെയിൻ (06082) ഉച്ചയ്ക്ക് 2.25ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് രാത്രി 11.25ന് ചെന്നൈയിൽ എത്തിച്ചേരും. താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. റിസർവേഷൻ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com