ADVERTISEMENT

ചെന്നൈ ∙ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി, പ്രത്യേക പരിശീലനം നേടിയ പെൺ സംഘത്തെ സജ്ജമാക്കി ചെന്നൈ മെട്രോ. പ്രതിരോധമുറകളിൽ അടക്കം പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 23 വനിതകളാണു മെട്രോ യാത്രക്കാരായ വനിതകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ‘പിങ്ക് സ്ക്വാഡ്’ സംഘത്തിലുള്ളത്. 

സ്ക്വാഡിലെ അംഗങ്ങളുടെ എണ്ണം ക്രമേണ വർധിപ്പിക്കുമെന്നു ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അധിക‍ൃതർ പറഞ്ഞു. പുലർച്ചെ 5നു മെട്രോ സർവീസുകൾ ആരംഭിക്കുന്നതു മുതൽ രാത്രി 11നു സർവീസുകൾ അവസാനിക്കുന്നതു വരെ പിങ്ക് സ്ക്വാഡ് അംഗങ്ങൾ ട്രെയിനുകളിലും മെട്രോ സ്റ്റേഷനുകളിലും റോന്ത് ചുറ്റും.ഉപഭോക്തൃ സേവനം, ആശയവിനിമയം തുടങ്ങിയവയിലും ഇവർക്കു പരിശീലനം നൽകിയിട്ടുണ്ടെന്നു സിഎംആർഎൽ അധിക‍ൃതർ പറഞ്ഞു. 

ദുരനുഭവമുണ്ടായാൽ ബന്ധപ്പെടാം
സ്ത്രീകൾക്കു മാത്രമായി മാറ്റിവച്ചിട്ടുള്ള കോച്ചുകളിലെ സീറ്റുകൾ പുരുഷ യാത്രക്കാർ കയ്യേറുന്നതാണ് മെട്രോ യാത്രയിൽ സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം.4 കോച്ചുകളുള്ള മെട്രോയിൽ ഒരെണ്ണം പൂർണമായും സ്ത്രീകൾക്കായി മാറ്റി വച്ചിട്ടുണ്ട്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ഒട്ടേറെ പുരുഷന്മാർ ഇവയിൽ യാത്ര ചെയ്യുന്നുണ്ട്. മെട്രോ ജീവനക്കാർ ആവശ്യപ്പെട്ടാലും പലരും സ്ത്രീകളുടെ കോച്ചുകളിൽ നിന്നു മാറാൻ കൂട്ടാക്കാറില്ല.

ഇത്തരക്കാർ ഇനി മുതൽ പിങ്ക് സ്ക്വാഡിന്റെ പിടിയിലാകും. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ദുരനുഭവങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായാൽ പിങ്ക് സ്ക്വാഡിനെ സമീപിക്കാം. സ്റ്റേഷനുകളിലും സ്ക്വാഡിന്റെ സജീവ സാന്നിധ്യമുണ്ടാകും. പൂവാലശല്യം പോലുള്ള അതിക്രമങ്ങളെ ശക്തമായി നേരിടാനും പിങ്ക് സ്ക്വാഡിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

സംഘമെത്തിയത് സർവേ വഴി
വനിതകളുടെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ വർഷം യാത്രക്കാർക്കിടയിൽ നടത്തിയ സർവേഫലങ്ങൾ വിലയിരുത്തിയാണു സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ അധിക‍ൃതർ തീരുമാനിച്ചത്. 12,000 വനിതകൾ സർവേയുടെ ഭാഗമായിരുന്നു. മെട്രോ യാത്ര സുരക്ഷിതമാണെന്നാണു സർവേയോടു പ്രതികരിച്ച മിക്ക സ്ത്രീകളും അഭിപ്രായപ്പെട്ടത്. വനിതകൾക്കായുള്ള കോച്ചുകളിലെ പുരുഷ സാന്നിധ്യം മാത്രമായിരുന്നു പരാതിയായി ഉയർന്നത്.

സ്റ്റേഷനുകളിലെ പൊലീസ് സാന്നിധ്യത്തെക്കുറിച്ചും അവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള സിഎംആർഎൽ കസ്റ്റമർ കെയർ നമ്പറുകളെക്കുറിച്ചും മിക്കവർക്കും അറിയില്ല എന്നതാണ് സർവേയുടെ മറ്റൊരു പ്രധാന കണ്ടെത്തൽ. പ്രവേശന കവാടങ്ങളിലെ വിശദമായ പരിശോധനയും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ വഴിയുള്ള ശക്തമായ നിരീക്ഷണവും മെട്രോ യാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നവയാണ്. ഇവ കൂടുതൽ കാര്യക്ഷമമാക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധിക‍ൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com