ADVERTISEMENT

 ചെന്നൈ ∙ നാമനിർദേശ പത്രികകളുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതോടെ കടുത്ത തിരഞ്ഞെടുപ്പ് ചൂടിൽ തമിഴകം. രാജ്യത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 19നാണ് തമിഴകത്ത് തിരഞ്ഞെടുപ്പ്. 18 ദിവസം മാത്രം ശേഷിക്കെ, പൊള്ളുന്ന വേനൽച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടാണു സംസ്ഥാനത്ത്. സ്വതന്ത്രർ ഉൾപ്പെടെ ആകെ 950 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മത്സരാർഥികൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും അനുവദിച്ചതോടെ വാശിയേറിയ പ്രചാരണത്തിലാണ് ഓരോ മുന്നണിയും.

സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധന
മുൻ വർഷങ്ങളെ അപേക്ഷിച്ചു സ്ഥാനാർഥികളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. 845 സ്ഥാനാർഥികളാണ് 2014ലും 2019ലും മത്സരിച്ചത്. 105 അധിക സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. 2009ൽ 823 പേരായിരുന്നു മത്സരിച്ചത്. 54 പേർ മത്സരിക്കുന്ന കരൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. രണ്ടാം സ്ഥാനത്ത് സൗത്ത് ചെന്നൈ (41), മൂന്നാം സ്ഥാനത്ത് നാമക്കൽ (40) എന്നീ മണ്ഡലങ്ങളാണുള്ളത്.

9 പേർ മത്സരിക്കുന്ന നാഗപട്ടണത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ. സംവരണ മണ്ഡലങ്ങളായ തിരുവള്ളൂർ, കാഞ്ചീപുരം, നീലഗിരി, ചിദംബരം, വില്ലുപുരം, നാഗപട്ടണം, തെങ്കാശി എന്നിവിടങ്ങളിലായി ആകെ 96 സ്ഥാനാർഥികളാണുള്ളത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 25 നിയമസഭാ മണ്ഡലങ്ങളിലൊഴികെ 209 മണ്ഡലങ്ങളിലും വനിതാ വോട്ടർമാരാണു കൂടുതലുള്ളത്.

ചെന്നൈയിൽ 107 സ്ഥാനാർഥികൾ
വാശിയേറിയ പോരാട്ടം നടക്കുന്ന ചെന്നൈയിൽ 107 സ്ഥാനാർഥികളാണു കളത്തിലുള്ളത്. സൗത്ത് മണ്ഡലത്തിൽ 41 പേരും നോർത്തിൽ 35 പേരും സെൻട്രലിൽ 31 പേരുമാണ് മത്സരിക്കുന്നത്. 3 സ്വതന്ത്ര സ്ഥാനാർഥികൾ അവസാന ഘട്ടത്തിൽ നാമനിർദേശ പത്രികകൾ പിൻവലിച്ചു.സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണു ചെന്നൈ സൗത്തിൽ നടക്കുന്നത്. ഗവർണർ പദവി രാജിവച്ച് ബിജെപിക്കായി മത്സരിക്കുന്ന തമിഴിസൈ സൗന്ദരരാജൻ, ഡിഎംകെയുടെ സിറ്റിങ് എംപി തമിഴച്ചി തങ്കപാണ്ഡ്യൻ, അണ്ണാ‍ഡിഎംകെ സ്ഥാനാർഥിയായി മുതിർന്ന നേതാവ് ഡി.ജയകുമാറിന്റെ മകൻ ജെ.ജയവർധൻ എന്നിവരാണു മത്സരിക്കുന്നത്.

അണ്ണാമലൈക്കെതിരെ കേസ്
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്കും മറ്റ് എൻഡിഎ നേതാക്കൾക്കും എതിരെ കേസെടുത്തു. തിരുച്ചിറപ്പള്ളിയിലാണു കേസിനാസ്പദമായ സംഭവം. തിരുച്ചിറപ്പള്ളിയിലെ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി പി.സെന്തിൽനാഥനു വേണ്ടി രാത്രി 10നു ശേഷമാണ് അണ്ണാമലൈ പ്രസംഗിച്ചത്. 

10.05ന് ആരംഭിച്ച് 10.15നു പ്രസംഗം അവസാനിപ്പിച്ചു. പ്രചാരണം ജനങ്ങൾക്കു ശല്യമുണ്ടാക്കിയതായും പൊതുവഴി തടസ്സപ്പെടുത്തിയെന്നുമുള്ള പരാതിയിലും കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ പാർട്ടി കൊടിയും ഫ്ലെക്സും സ്ഥാപിച്ചതിന് ജില്ലാ സെക്രട്ടറി എം.കാളീശ്വരനെതിരെയും കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com