ADVERTISEMENT

ചെന്നൈ ∙ കടുത്ത ചൂടിൽ വലയുന്ന നഗരവാസികൾക്ക് ഇരട്ടി ദുരിതമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വേനലിൽ ഏറ്റവും ആവശ്യമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും വില കുത്തനെ കൂടി. തമിഴ്നാട് തീരത്ത് ട്രോളിങ് നിരോധനം കൂടി ഏർപ്പെടുത്തിയതോടെ മത്സ്യവിലയും വർധിച്ചു. പക്ഷിപ്പനി ഭീതിയിൽ സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിൽ ഇറച്ചിക്കോഴി, മുട്ട വില കുറഞ്ഞിട്ടുണ്ടെങ്കിലും നഗരത്തിൽ ഇവയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

പടർന്നുകയറി പച്ചക്കറി വില
രണ്ടാഴ്ച മുൻപ് ഒരു കിലോയ്ക്ക് 60 രൂപയായിരുന്ന ബീൻസിന് ഇന്നലെ കോയമ്പേട് മാർക്കറ്റിലെ മൊത്ത വ്യാപാര വില 130 രൂപയ്ക്ക് മുകളിലെത്തി. കാബേജിന് 10 രൂപയായിരുന്നത് 20 രൂപയ്ക്ക് മുകളിലെത്തി.  കാരറ്റിന് കിലോയ്ക്ക് 65 രൂപയായും കോളിഫ്ലവറിന് 25 രൂപയായും വർധിച്ചു. ചില്ലറവിൽപന ശാലകളിൽ ശരാശരി 10 മുതൽ 15 ശതമാനം വരെ വീണ്ടും വില കൂടുമെന്നതിനാൽ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലാണ് നഗരത്തിലെ വിലക്കയറ്റം.വിവിധ തരം വാഴപ്പഴങ്ങൾക്ക് കിലോയ്ക്ക് 50 രൂപ മുതൽ 150 രൂപ വരെയാണ് വില. സാധാരണ മാർച്ച് അവസാനത്തോടെ സജീവമാകുന്ന മാമ്പഴ വിപണി ഇത്തവണ ഉണർന്നിട്ടില്ല. കാലാവസ്ഥയിലെ മാറ്റം സേലത്തെ മാമ്പഴ ഉൽപാദനത്തെ ബാധിച്ചതോടെ നഗരത്തിലേക്ക് ആവശ്യത്തിന് പഴമെത്തുന്നില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. നഗരപ്രാന്തത്തിലും ആന്ധ്ര അടക്കമുള്ള സ്ഥലങ്ങളിലും വിളവെടുപ്പ് ആരംഭിക്കാൻ ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്ന് കൃഷിക്കാർ പറഞ്ഞു. 

ട്രോളിങ് കാലം: മീൻ വിലയും കൂടി 
ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ നഗരത്തിൽ മീൻ വിലയും വർധിച്ചു. കൊഞ്ചിന് 400 രൂപയും ഞണ്ടിന് 550 വരെയുമാണ് കിലോഗ്രാമിന് വില. കൊടുവയുടെ വില 500 രൂപയിൽ നിന്ന് 700 രൂപയായി ഉയർന്നു. മറ്റു മത്സ്യങ്ങളുടെ വിലയിലും വർധനയുണ്ടായി. മത്സ്യലഭ്യത കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറഞ്ഞു. 

നഗരത്തിൽ മാത്രം വില കുറയുന്നില്ല
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്നാടിന്റെ ഇതര ഭാഗങ്ങളിൽ ഇറച്ചിക്കോഴി വിലയിൽ കുറവുണ്ടായി. കേരളത്തിലേക്കും തിരിച്ചും കോഴികളെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങളും രോഗ ഭീതിയിൽ ഉപയോഗം കുറഞ്ഞതുമാണ് പ്രധാന കാരണം. എന്നാൽ ഈ വിലക്കുറവ് നഗരത്തിൽ പ്രതിഫലിക്കുന്നതേയില്ല. ഇറച്ചിക്കോഴിയുടെയും മുട്ടയുടെയും മുഖ്യ ഉൽപാദന കേന്ദ്രമായ നാമക്കലിൽ കിലോയ്ക്ക് 130 രൂപയാണ് കോഴിവില. എന്നാൽ 210 രൂപയിൽ കുറഞ്ഞ് നഗരത്തിൽ ഇറച്ചിക്കോഴി ലഭിക്കില്ല.മുട്ട വിലയിലും സമാന അവസ്ഥയാണ്. നാമക്കലിൽ മുട്ടയ്ക്ക് 4.30 രൂപയാണ് വില. എന്നാൽ നഗരത്തിലെ മൊത്തവ്യാപാര വില 4.82 രൂപയാണ്. ചില്ലറ വിൽപന ശാലകളിൽ ഒരു മുട്ടയ്ക്ക് 5.50 രൂപയാണ് ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com