വൈദ്യുതാഘാതമേറ്റു കുട്ടികളുടെ മരണം: മൂന്നു പേർക്കെതിരെ കേസെടുത്തു
![electric-shock electric-shock](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കോയമ്പത്തൂർ∙ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന്റെ അപ്പാർട്മെന്റിൽ വൈദ്യുതാഘാതമേറ്റു 2 കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗാർഡൻ കരാറുകാരായ മുരുകൻ, ശ്രീനിവാസൻ, ഇലക്ട്രിഷ്യൻ ശിവ എന്നിവർക്കെതിരെയാണു ശരവണംപട്ടി പൊലീസ് കേസെടുത്തത്. കെട്ടിടങ്ങളുടെ മറ്റു ഭാഗങ്ങളിലേക്കു വൈദ്യുതി കൊണ്ടു പോയിരുന്നത് ഒരടി താഴ്ചയിൽ ഭൂമിക്കടിയിലൂടെയായിരുന്നു.
ഈ കേബിൾ വഴിയുള്ള വൈദ്യുതി 4 മാസം മുൻപേ വിഛേദിച്ചെങ്കിലും എർത്ത് കേബിൾ ഭാഗം വിഛേദിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചിന്നവേടംപട്ടി രാമൻ വിഹാർ എഡബ്ല്യുഎച്ച്ഒ അസോസിയേഷൻ അധികൃതർക്ക് അറിയാമെന്നാണു കരാറുകാർ പറയുന്നത്. തങ്ങളെ ബലിയാടാക്കി അസോസിയേഷൻ നേതാക്കൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണെന്നാണ് ഇലക്ട്രിഷ്യന്റെ വാദം.
മാസങ്ങളായി മഴയില്ലാത്തതു കാരണമാണ് അപകടം വൈകിയത്. മഴ മാറിനിന്ന വൈകുന്നേരം കുറച്ചു കുട്ടികൾ മാത്രമാണു പാർക്കിൽ കളിക്കാനെത്തിയത്. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പാർക്കിലെ കളി ഉപകരണത്തിന്റെ സ്റ്റാൻഡ് വൈദ്യുതി കേബിളിനു മുകളിൽ സ്പർശിച്ചിരുന്നതായി സംശയിക്കുന്നു. നാനൂറോളം കുടുംബങ്ങളുള്ള അപ്പാർട്മെന്റിൽ കുട്ടികൾ കൂട്ടത്തോടെ എത്തിയിരുന്നെങ്കിൽ വൻ അപകടമാണു സംഭവിച്ചിരിക്കുക.
മഴക്കാലം തുടങ്ങിയതിനാൽ വൈദ്യുതി കേബിളുകൾ, ഉണങ്ങിയ മരങ്ങൾ, അറ്റകുറ്റപ്പണികൾ നടത്താത്ത കെട്ടിടങ്ങൾ, മരച്ചില്ലകൾ എന്നിവ അപകടസാധ്യത വർധിപ്പിക്കുമെന്നു നഗരത്തിലെ അപ്പാർട്മെന്റുകൾക്കു പൊലീസ് മുന്നറിയിപ്പു നൽകി. എല്ലാ അപ്പാർട്മെന്റ് അസോസിയേഷൻ അധികൃതരും അംഗീകൃത ഇലക്ട്രിഷ്യനെ ഉപയോഗിച്ചു പരിശോധനകൾ നടത്തണമെന്നു സന്ദേശം നൽകിയിട്ടുണ്ട്.