കുസാറ്റിൽ വീണ്ടും സംഘർഷം
Mail This Article
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വീണ്ടും സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് ബിടെക് വിദ്യാർഥികൾ താമസിക്കുന്ന സൈബീരിയ, സരോവർ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് സംഘർഷം ഉണ്ടായത്. ഉച്ചയ്ക്ക് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു മുന്നിൽ വച്ച് ഷിപ് ടെക്നോളജി വകുപ്പിലെ വിദ്യാർഥികളുമായി ഉണ്ടായ വാക്കുതർക്കമാണ് ഹോസ്റ്റലിൽ സംഘർഷത്തിനിടയാക്കിയത്.
ഇരു ഹോസ്റ്റലുകളിലെയും വിദ്യാർഥികൾ കല്ലുകളും വടികളുമായി വെല്ലുവിളി നടത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതനുസരിച്ച് സിഐ: എ.പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസെത്തി വിദ്യാർഥികളെ വിരട്ടി ഹോസ്റ്റലിനകത്തു കയറ്റി വിട്ടു. ഡിജിപിയുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ അസി.പൊലീസ് കമ്മിഷണർ ടി.ആർ.രാജേഷ് ഇരു ഹോസ്റ്റലുകളിലും കയറിയിറങ്ങി വിദ്യാർഥികൾക്കു കർശനമായ താക്കീത് നൽകി. ഇനി സംഘർഷമുണ്ടായാൽ പൊലീസ് കർശന നടപടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ക്യാംപസിനകത്ത് വാഹന പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അക്രമികൾ വീണ്ടും ക്യാംപസിൽ
പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുള്ള രാഹുൽ പേരാളം, പ്രജിത്ത് കെ.ബാബു എന്നിവർ ഇന്നലെ വൈകിട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെത്തി. റജിസ്ട്രാറെ കാണാനെന്നു പറഞ്ഞെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവെങ്കിലും റജിസ്ട്രാറുടെ ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം അകത്തു പ്രവേശിക്കാൻ അനുവദിച്ചു. പൊലീസ് ക്യാംപസിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരെ പിടികൂടുന്നതിനുള്ള ഒരു ശ്രമവും നടത്തിയില്ല.
അന്വേഷണം വേണം:യൂണിയൻ
എസ്എഫ്ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് രാഹുൽ പേരാളം, സെക്രട്ടറി പ്രജിത്ത് കെ.ബാബു എന്നിവർ സർവകലാശാലയിൽ പ്രവേശനം നേടിയതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സർവകലാശാല എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ സർവകലാശാലയിൽനിന്നു പുറത്താക്കണമെന്നും റജിസ്ട്രാർക്ക് നൽകിയ നിവേദനത്തിൽ യൂണിയൻ ആവശ്യപ്പെട്ടു.