രാധയ്ക്കൊരു വീടിന് നാടുണരുന്നു
Mail This Article
നെട്ടൂർ ∙ സുപ്രീം കോടതി ഉത്തരവു പ്രകാരം പൊളിച്ച ആൽഫാ ഫ്ലാറ്റിന് തൊട്ടടുത്ത് ഇടിഞ്ഞു പൊളിഞ്ഞ കൂരയുടെ സ്ഥാനത്ത് അടച്ചുറപ്പുള്ള വീട് നിർമിക്കാൻ സഹായ ഹസ്തങ്ങളുമായി സുമനസ്സുകൾ. കൂരയിലെ താമസക്കാരായ നികർത്തിൽ ബൈജുവിന്റെയും സഹോദരി രാധയുടെയും വളർത്തു നായ 'കിച്ചു'വിന്റേയും ദൈന്യം 'മനോരമ'യിലൂടെയാണുപുറംലോകം അറിഞ്ഞത്. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു പരിസരവാസികൾ രൂപീകരിച്ച കർമസമിതി പിരിച്ചു വിടാൻനേരത്തു ബൈജുവിനും രാധയ്ക്കും അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചിരുന്നു. തുടർന്നാണു സഹായ വാഗ്ദാനങ്ങൾ എത്തിയത്.
നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ 10 ചാക്ക് സിമന്റും സമീപവാസിയായ ഷിഹാബ് കടേക്കുഴി 5 ചാക്ക് സിമന്റും നൽകി. ഇലക്ട്രിക്കൽ ജോലികൾ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു. തൊഴിലാളികളടക്കം വാർക്കപ്പണി ഏറ്റെടുത്തതു നെട്ടൂർ സ്വദേശി ബൈജു എന്ന കോൺട്രാക്ടർ.ഡിവിഷൻ കൗൺസിലറും മരട് നഗരസഭ വികസനകാര്യ സമിതി അധ്യക്ഷയുമായ ദിഷ പ്രതാപൻ അധ്യക്ഷയും ഡയമണ്ട് പുരുഷ സ്വാശ്രയ സംഘം പ്രസിഡന്റ് എം.എക്സ്. ജോസഫ് കൺവീനറുമായി രൂപീകരിച്ച സമിതിയാണു'രാധയ്ക്കൊരു വീട്' എന്ന പേരിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. സമിതിയുടെ പേരിൽ ജോയിന്റ് അക്കൗണ്ടും തുറക്കുന്നുണ്ട്. വിവരങ്ങൾക്ക്: 94968 03973