ആലുവ കാണാൻ മാൻകൂട്ടം
Mail This Article
ആലുവ∙ മയിലുകൾക്കും വാനരന്മാർക്കും പിറകെ നഗരത്തിൽ മാനുകളും ഇറങ്ങിയോ? ആലുവ–അങ്കമാലി ദേശീയപാതയിൽ തോട്ടയ്ക്കാട്ടുകരയിൽ മാനുകൾ കൂട്ടംകൂടി നിൽക്കുന്നതു കണ്ട് അടുത്തു ചെന്നവരോട് ഉടമ ഓരോന്നിന്റെയും വില പറഞ്ഞപ്പോഴാണ് ഒറിജിനൽ അല്ലെന്നു മനസ്സിലായത്. ഫൈബർകൊണ്ടു നിർമിച്ച മാൻരൂപങ്ങളിൽ കൃത്രിമ രോമങ്ങൾ ഒട്ടിച്ച് ഓരോ ഇനത്തിനും യോജിച്ച നിറങ്ങൾ കൊടുത്തിരിക്കുകയാണ്.
ദൂരെ നിന്നു കണ്ടാൽ യഥാർഥ മാനുകളാണെന്നേ തോന്നൂ. അത്രയ്ക്കുണ്ട് കരവിരുത്. തൂക്കം ശരാശരി 4 കിലോഗ്രാം. വില 1200 മുതൽ 2500 രൂപ വരെ. പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിൽ നിന്നു ലോറിയിൽ ശിവരാത്രി മണപ്പുറത്തേക്കു കൊണ്ടുവന്നതാണ്. റോഡരികിൽ ഒതുങ്ങിയ സ്ഥലവും പുൽത്തകിടിയും കണ്ടപ്പോൾ കുറച്ചെണ്ണത്തിനെ അവിടെ ഇറക്കി. തുകൽ ‘വാട്ടർ പ്രൂഫ്’ ആയതിനാൽ മഴയും വെയിലും ബാധകമല്ല. പൂന്തോട്ടത്തിന്റെയും സ്വീകരണ മുറിയുടെയും അഴകു വർധിപ്പിക്കാൻ ഒന്നാന്തരം. കഴിഞ്ഞ പ്രളയത്തിനു ശേഷം കടുങ്ങല്ലൂരിൽ മയിലുകളെയും ആലുവ പമ്പ് കവല, സീനത്ത് പരിസരങ്ങളിൽ വാനരക്കൂട്ടങ്ങളെയും കണ്ടിരുന്നു.